| Sunday, 5th July 2020, 12:18 pm

'സംസാരം കൊണ്ട് വോട്ടര്‍മാരെ പ്രീതിപ്പെടുത്തുകയാണ്, ലഡാക്കില്‍ എന്താണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം'; കേന്ദ്രത്തിനെതിരെ കനയ്യ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലഡാക്ക് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സി.പി.ഐ നേതാവും ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍.

യഥാര്‍ത്ഥത്തില്‍ അതിര്‍ത്തിയില്‍ എന്താണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ സംസാരം കൊണ്ട് വോട്ടര്‍മാരെ പ്രീതിപ്പെടുത്തുന്ന രീതിയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

” ലഡാക്കിലെ യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും അറിയാം, പക്ഷേ വോട്ടറെ പ്രീതിപ്പെടുത്താന്‍ സംസാരം നല്ലതാണ്,” അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിക്കെതിരെയും കനയ്യ കുമാര്‍ പരോക്ഷമായി വിമര്‍ശനം നടത്തിയിട്ടുണ്ട്. പ്രശ്‌നം നിസാരവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

” അദ്ദേഹത്തിന്റെ വരവില്‍ ടി.വിയില്‍ മുറവിളികൂട്ടന്നു.അതിര്‍ത്തി നല്ല നിലയിലാണെന്ന് അവതാരകര്‍ കാണിക്കുന്നു,” അദ്ദേഹം പറഞ്ഞു.

അതേസമയം, ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ ഇതുവരെ പരിഹാരം കണ്ടെത്തിയിട്ടില്ല. വിഷയത്തില്‍ ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുകയാണ്. അതിര്‍ത്തി സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് പുറത്തുനിന്ന് ആരും അതിക്രമിച്ച് കയറിയിട്ടില്ലെന്നും ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും നഷ്ടമായിട്ടില്ലാ എന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന. ഇത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

വെള്ളിയാഴ്ച, മുന്നറിയിപ്പൊന്നും നല്‍കാതെ നരേന്ദ്ര മോദി ലഡാക്ക് സന്ദര്‍ശനം നടത്തുകയും സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു.

രാജ്യം സൈന്യത്തിന്റെ കൈകളില്‍ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശത്രുക്കളുടെ കുടില തന്ത്രങ്ങളൊന്നും വിജയിക്കില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി, ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വഭിമാനത്തിന്റെ പ്രതീകമാണെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പ്രധാനമന്ത്രി യുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സൈനികര്‍ക്ക് ഊര്‍ജ്ജം നല്‍കിയേക്കാം, എന്നാല്‍ ഇന്ത്യന്‍ പ്രദേശം ചൈന കൈവശപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം പ്രധാനമന്ത്രി വ്യക്തമാക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ചൈനയെ പുറത്താക്കുന്നതുവരെ ഇന്ത്യക്ക് വിശ്രമിക്കാന്‍ കഴിയില്ലെന്നും ചൗധരി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more