| Friday, 7th April 2023, 7:45 pm

കാമുകിയെ ലൈംഗികമായി പീഡിപ്പിച്ച മന്ത്രവാദിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലിക്കൊന്ന് ലിംഗം മുറിച്ച് മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് ധര്‍മപുരിയില്‍ കാമുകിയെ ലൈംഗിക പീഡത്തിനിരയാക്കിയ മന്ത്രവാദിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തലക്കടിച്ച് കൊലപ്പെടുത്തി. ഹൊസൂര്‍ കലവറപ്പള്ളി സ്വദേശി ശശികുമാറാണ് കൊല്ലപ്പെട്ടത്.

മദ്യം കുടിപ്പിച്ചതിന് ശേഷം കല്ല് കൊണ്ട് തലക്കടിച്ചാണ് ശശികുമാറിനെ കൊന്നത്. മര്‍ദനത്തിനിടെ സ്വാമിയുടെ ലിംഗം മുറിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതികളായ  ദിനേശ്, ഗുണാലന്‍ എന്നിവര്‍ കോടതിയില്‍ കീഴടങ്ങിയതായി പൊലീസ് അറിയിച്ചു.

കാമുകിയുമായുള്ള വിവാഹം നടക്കാന്‍ വേണ്ടി ദിനേശാണ് തന്റെ അച്ഛന്റെ സുഹൃത്ത് കൂടിയായ ശശികുമാറിനെ സമീപിച്ചത്. പൂജക്ക് വേണ്ടി പെണ്‍കുട്ടിയെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാഴ്ച്ച മുമ്പാണ് ദിനേശും കാമുകിയും ശശികുമാറിന്റെ വീട്ടിലെത്തിയത്.

ഇതിനിടെ മന്ത്രവാദത്തിന്റെ ഭാഗമായി ദിനേശിനോട് പുറത്ത് നില്‍ക്കാന്‍ ശശികുമാര്‍ ആവശ്യപ്പെടുകയായിരുന്നു. കാമുകന്‍ മുറിയില്‍ നിന്ന് പോയതോടെ ശശികുമാര്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. കരഞ്ഞ് കൊണ്ട് പുറത്തേക്ക് ഓടിയ പെണ്‍കുട്ടി കാമുകനോട് വിവരം ധരിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് പോയ ദിനേശ് പിന്നീട് സുഹൃത്തുമായി ചേര്‍ന്ന് ശശികുമാറിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച്ച മറ്റൊരു സുഹൃത്തിന്റെ മന്ത്രവാദ ആവശ്യവുമായി ബന്ധപ്പെട്ട് ഇരുവരും ശശികുമാറിനെ വിളിച്ചുവരുത്തുകയായിരുന്നു. ബെന്നഗരം വനമേഖലയില്‍ എത്തിച്ച് കൊല്ലാനായിരുന്നു പദ്ധതി. അവിടെ വെച്ച് മദ്യം കുടിപ്പിക്കുകയും ബോധം മറഞ്ഞ ശശികുമാറിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ഇതിനിടെ സ്വാമിയുടെ ലിംഗവും പ്രതികള്‍ മുറിച്ചുമാറ്റി. മൃതദേഹം ഉപേക്ഷിച്ച പ്രതികള്‍ അവിടെ നിന്ന് പോവുകയും ചെയ്തു.

രണ്ട് ദിവസം കഴിഞ്ഞ് ശശികുമാറിന്റെ ഭാര്യയുടെ പരാതിയിലാണ് ഹൊസൂര്‍ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. അതിനിടെ ദിനേശ് വിളിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അന്വേഷണം യുവാക്കളിലേക്ക് നീങ്ങിയത്.

തുടര്‍ന്ന് വന മേഖലയില്‍ നടത്തിയ തിരച്ചിലില്‍ ശശികുമാറിന്റെ മൃതദേഹവും പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഇന്ന് രാവിലെയോടെ പ്രതികള്‍ കീഴടങ്ങുകയായിരുന്നു. കേസില്‍ ആകെ മൂന്ന് പേരാണ് ഉള്‍പ്പെട്ടതെന്നും ഒളിവിലുള്ള മറ്റൊരാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Kamukan killed manthravadhi in chennai

We use cookies to give you the best possible experience. Learn more