| Friday, 10th May 2024, 8:01 pm

ആ ചിത്രത്തിലെ ശ്രീനിയുടെയും ഷൈനിന്റെയും കഥാപാത്രങ്ങള്‍ റിയല്‍ ലൈഫിലുള്ളവര്‍; അതിലൊരാള്‍ മരിച്ചുപോയി: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമലിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗദ്ദാമ. കാവ്യ മാധവന്‍ പ്രധാനകഥാപാത്രമായി എത്തിയ ചിത്രത്തില്‍ സൗദിയിലെ വീട്ടുജോലിക്കാരിയുടെ കഥയാണ് പറയുന്നത്. ഒപ്പം ഗള്‍ഫ് മേഖലയിലെ ചില കുടിയേറ്റക്കാരുടെ കഥയും ചിത്രം പറയുന്നു.

കാവ്യ മാധവന്റെ കരിയറിലെ മികച്ച പ്രകടനങ്ങില്‍ ഒന്നായാണ് ഗദ്ദാമയിലെ കഥാപാത്രത്തെ കണക്കാക്കുന്നത്. ചിത്രത്തില്‍ കാവ്യക്ക് പുറമെ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഷൈനിന്റെ ആദ്യ സിനിമയാണ് ഇത്.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഗദ്ദാമയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍. ചിത്രത്തിലെ ശ്രീനിവാസന്റെയും ഷൈന്‍ ടോം ചാക്കോയുടെയും കഥാപാത്രങ്ങള്‍ യഥാര്‍ത്ഥത്തിലുള്ള ആളുകളായിരുന്നു എന്നാണ് കമല്‍ പറയുന്നത്.

‘ഞാന്‍ പ്രവാസജീവിതവുമായി ബന്ധപ്പെട്ട് രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഒന്ന് പെരുമഴക്കാലമാണ്. മറ്റൊന്ന് ഗദ്ദാമയും. ഗദ്ദാമയെന്ന പേരിന്റെ അര്‍ത്ഥം അന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഇന്ന് എല്ലാവര്‍ക്കും അറിയാം. അറബി നാട്ടിലെ വീട്ടുവേലക്കാരെ വിളിക്കുന്ന പേരാണ് അത്.

ഈ പേരില്‍ എന്റെ സുഹൃത്ത് കെ.യു. ഇക്ബാല്‍ ലേഖനം എഴുതിയിട്ടുണ്ട്. അദ്ദേഹം റിയാദിലെ മലയാളം ന്യൂസ് എന്ന പത്രത്തിലെ ബ്യൂറോ ചീഫായിരുന്നു. അദ്ദേഹം പ്രവാസജീവിതവുമായി ബന്ധപ്പെട്ട് ഒരുപാട് ലേഖനങ്ങള്‍ എഴുതിയിരുന്നു.

ഇക്ബാല്‍ ഭാഷാപോഷിണിയില്‍ ആയിരുന്നു ഗദ്ദാമ എന്ന പേരിലുള്ള ലേഖനം എഴുതിയത്. ഒരുപാട് ആളുകളുടെ അനുഭവകുറിപ്പായിരുന്നു ഇത്. ഗദ്ദാമ ഞാന്‍ വായിക്കുന്നതിലൂടെയാണ് സിനിമക്കുള്ള ആശയം എനിക്ക് ലഭിക്കുന്നത്.

മണലാരണ്യത്തില്‍ ആടുകളെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ജോലി ചെയ്യുന്നവരെ കുറിച്ച് എഴുതിയ ലേഖനവും ഉണ്ടായിരുന്നു. ഇടയവിലാപങ്ങള്‍ എന്നായിരുന്നു അതിന്റെ പേര്. ഈ രണ്ട് ലേഖനങ്ങള്‍ കൂട്ടിചേര്‍ത്താണ് ഞങ്ങള്‍ ഗദ്ദാമ എന്ന സിനിമ ഉണ്ടാക്കുന്നത്.

ഇതിനേക്കാള്‍ ക്രൂരതകള്‍ അനുഭവിച്ച ആളുകളുടെ ലേഖനങ്ങള്‍ ഭാഷാപോഷിണിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ സിനിമക്കായി ഒരു കഥാപാത്രത്തെ മാത്രമാണ് ഞാനെടുത്തത്. ഒപ്പം ചില അനുഭവങ്ങളും സംഭവങ്ങളും അതില്‍ ഉള്‍പ്പെടുത്തി.

ഇടയവിലാപത്തില്‍ റിയല്‍ ലൈഫിലുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. ഗള്‍ഫില്‍ ഒരുപാട് ആളുകള്‍ക്ക് സഹായം ചെയ്തുകൊടുക്കുന്ന ആളാണ് അത്. ജയിലില്‍ ആയ ആളുകളെയൊക്കെ പുറത്തിറങ്ങാന്‍ സഹായിക്കുന്നതും മറ്റും അയാളാണ്. അദ്ദേഹത്തില്‍ നിന്നാണ് ശ്രീനിവാസന്റെ കഥാപാത്രമുണ്ടാകുന്നത്.

പിന്നെ ഒരു ലേഖനത്തില്‍ അവിടെ ആടിനെ മേയ്ക്കുന്ന ആളെ കുറിച്ച് പറയുണ്ടായിരുന്നു. അതില്‍ നിന്നാണ് ഷൈന്‍ ടോം ചാക്കോ ചെയ്ത ബഷീര്‍ എന്ന കഥാപാത്രത്തെ ലഭിക്കുന്നത്. അതും യഥാര്‍ത്ഥത്തിലുള്ള ഒരാളായിരുന്നു. ആ മനുഷ്യന്‍ മരിച്ചു പോയി. ഇങ്ങനെയുള്ള കുറേ പശ്ചാത്തലത്തില്‍ നിന്നാണ് ഗദ്ദാമയുടെ കഥയുണ്ടാകുന്നത്,’ കമല്‍ പറഞ്ഞു.


Content Highlight: Kamal Talks About Characters Of Sreenivasan And Shine Tom Chacko In Khaddama

We use cookies to give you the best possible experience. Learn more