അന്ന് രണ്ട് സീൻ കഴിഞ്ഞപ്പോൾ സ്ത്രീകൾക്കൊക്കെ ആകെ ഷോക്കായി, ആ തീം സ്‌ക്രീനിൽ കാണാൻ ആരും ആഗ്രഹിച്ചില്ല: കമൽ
Entertainment
അന്ന് രണ്ട് സീൻ കഴിഞ്ഞപ്പോൾ സ്ത്രീകൾക്കൊക്കെ ആകെ ഷോക്കായി, ആ തീം സ്‌ക്രീനിൽ കാണാൻ ആരും ആഗ്രഹിച്ചില്ല: കമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th July 2024, 5:14 pm

മലയാളികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. അസിസ്റ്റന്റ് ഡയറക്ടറായി കരിയറാരംഭിച്ച കമല്‍ 1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. 38 വര്‍ഷത്തെ കരിയറില്‍ അമ്പതോളം ചിത്രങ്ങള്‍ കമല്‍ സംവിധാനം ചെയ്തു.

പുതുമുഖങ്ങളെ വെച്ച് കമല്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഞ്ഞുപോലൊരു പെണ്‍കുട്ടി. സ്വന്തം വീട്ടില്‍ നിന്ന് സെക്ഷ്വല്‍ അബ്യൂസ് നേരിടേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രം സാമ്പത്തികമായി വിജയം നേടിയില്ലായിരുന്നു. കമലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മഞ്ഞുപോലൊരു പെണ്‍കുട്ടി മാറി.

എന്നാൽ സിനിമ ഇന്നിറങ്ങിയിരുന്നെങ്കിൽ കൂടുതൽ സ്വീകാര്യത നേടുമെന്നും ചൈൽഡ് അബ്യൂസുമായി ബന്ധപ്പെട്ട തീം അന്നത്തെ പ്രേക്ഷകർ അംഗീകരിച്ചില്ലെന്നും കമൽ പറയുന്നു. അന്ന് അത്തരത്തിലൊരു തീം കാണാൻ ആളുകൾ ആഗ്രഹിച്ചില്ലെന്നും കമൽ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘അന്ന് സിനിമ തുടങ്ങി ആദ്യത്തെ രണ്ട് മൂന്ന് സീൻ കഴിഞ്ഞപ്പോൾ തന്നെ സത്യത്തിൽ സ്ത്രീകൾക്കൊക്കെ ആകെ ഷോക്കായി. കാരണം അങ്ങനെയൊരു തീം അവരാരും പ്രതീക്ഷിച്ച് കാണില്ല.

മലയാള സിനിമയിൽ വന്നിട്ടുള്ളതിൽ ചൈൽഡ് അബ്യൂസുമായി ബന്ധപ്പെട്ട ആദ്യത്തെ സിനിമയായിരിക്കുമത് എന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ച് ഒരു ടീനേജ് പെൺകുട്ടിക്ക് സെക്ഷ്വൽ ഹരാസ്മെന്റ് സ്വന്തം വീട്ടിൽ നിന്ന് അനുഭവിക്കേണ്ടി വരികയാണ്. അന്ന് സ്‌ക്രീനിൽ അത് കാണാൻ ആരും ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം.

 

ഇന്നിപ്പോൾ നമ്മൾ ഒരുപാട് ചർച്ച ചെയ്യുന്ന ഒരു വിഷയമാണത്. ഒരു പക്ഷെ 2024ൽ ഇപ്പോൾ ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ആ സിനിമ ഇറങ്ങുന്നതെങ്കിൽ ഇപ്പോൾ ആളുകൾ വളരെയധികം സ്വീകരിക്കുമായിരുന്നു. അതോടൊപ്പം തന്നെ വളരെയധികം റിലേറ്റ് ചെയ്യുമായിരുന്നു.

ഇപ്പോൾ നമ്മൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു കാര്യമല്ലേ. മിക്ക വീട്ടിലും ഇത് നടക്കുന്നുണ്ടെന്നും റിലേറ്റിവിന്റെ അടുത്ത് നിന്നാണ് അധികവും നടക്കുന്നതെന്നും എന്നും വാർത്തയായും സോഷ്യൽ മീഡിയയിൽ ചർച്ചയുമായി വരുന്ന കാര്യമാണിപ്പോൾ, ‘കമൽ പറയുന്നു.

 

Content Highlight: Kamal Talk About Theme Of Manju Poloru Penkutty Movie