| Monday, 29th April 2024, 8:10 am

വേറേ നിർമാതാവില്ല ഞാൻ തരുന്ന പണം വാങ്ങാൻ തയ്യാറാവണമെന്ന് പറഞ്ഞപ്പോൾ പൃഥ്വി എനിക്കൊരു മറുപടി തന്നു: കമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജെ.സി. ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു സെല്ലുലോയ്ഡ്. പൃഥ്വിരാജ് നായകനായ ചിത്രം നിരവധി പ്രശംസകളും അവാർഡുകളും വാരിക്കൂട്ടിയിരുന്നു. പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി കൊടുത്ത ചിത്രം കൂടിയാണ് സെല്ലുലോയ്ഡ്.

പൃഥ്വിയോട് ആദ്യമായി സിനിമയെ കുറിച്ച് പറഞ്ഞ അനുഭവം പങ്കുവെക്കുകയാണ് കമൽ. ചിത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ ജെ.സി. ഡാനിയലിനെ കുറിച്ച് തനിക്ക് ശരിക്കും അറിയില്ലെന്നും താൻ ചെയ്താൽ കഥാപാത്രം ശരിയാകുമോയെന്നും പൃഥ്വി ചോദിച്ചെന്ന് കമൽ പറയുന്നു.

പൃഥ്വിരാജിന്റെ അന്നത്തെ പ്രതിഫലം തനിക്ക് കൊടുക്കാൻ നിർവാഹമില്ലായിരുന്നുവെന്നും അത് പറഞ്ഞപ്പോൾ താരം ചിരിച്ചെന്നും കമൽ കൂട്ടിച്ചേർത്തു. കൗമുദി മൂവിസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ അന്ന് പൃഥ്വിരാജിനെ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു, ഞാൻ ജെ.സി. ഡാനിയലിന്റെ ബയോപിക് ചെയ്യാൻ പോവുന്നു, നിങ്ങളാണ് അതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അത് കേട്ടപാടെ പൃഥ്വിരാജ് പറഞ്ഞു, അയ്യോ അദ്ദേഹത്തെ കുറിച്ച് എനിക്കറിയില്ല. ഞാൻ കേട്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് നന്നായി അറിയില്ലായെന്ന്. ഞാൻ പറഞ്ഞു, ഞാൻ സ്ക്രിപ്റ്റ് ആയിട്ട് അടുത്തേക്ക് വരാമെന്ന്.

ഞാൻ ചെന്ന് സ്ക്രിപ്റ്റ് പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ രാജു പറഞ്ഞു, ഇദ്ദേഹത്തിന്റെ ജീവിതത്തിൽ ഇത്രത്തോളം സംഭവങ്ങളൊക്കെ ഉണ്ടായിരുന്നോയെന്ന്. അങ്ങനെയൊരു മനുഷ്യനാണോ ജെ. സി. ഡാനിയൽ. ഞാനിത് ചെയ്താൽ റെഡിയാവുമോയെന്ന് പൃഥ്വി ചോദിച്ചു.

ഞാൻ പറഞ്ഞു, നിങ്ങൾ ചെയ്താലേ ശരിയാവു. കാരണം ഇങ്ങനെയൊരു സിനിമയെടുക്കുമ്പോൾ അദ്ദേഹത്തിന് പത്തിരുപത്തെട്ട് വയസ്സേയുള്ളൂ. അന്ന് പൃഥ്വിരാജിനും അതേപ്രായമാണ്. അത്രയായിട്ടുണ്ടോ എന്നെനിക്കറിയില്ല.

രാജുവിനെ പോലൊരു ചെറുപ്പക്കാരൻ തന്നെ വേണമായിരുന്നു ഈ കഥാപാത്രം അവതരിപ്പിക്കാൻ. പിന്നെ മറ്റൊരു കാര്യം കൂടെ ഞാൻ പറഞ്ഞു. പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്. വലിയ ഹീറോയായി കഴിഞ്ഞിട്ടുണ്ട്. രാജു ഇപ്പോൾ വാങ്ങിക്കൊണ്ടിരിക്കുന്ന പൈസ തരാൻ എന്റെ കയ്യിൽ ഉണ്ടാവില്ലായെന്ന് ഞാൻ പറഞ്ഞു.

കാരണം ഞാൻ ഈ സിനിമയുടെ നിർമാതാവാണ്. എനിക്ക് വേറേ നിർമാതാവില്ല. അതുകൊണ്ട് ഞാൻ തരുന്ന പണം വാങ്ങിക്കണം, അതിന് തയ്യാറാണോ എന്ന് ചോദിച്ചു. രാജു കുറെ നേരം ചിരിച്ചിട്ട് എന്നോട് ചോദിച്ചു, സാർ മൊത്തത്തിൽ എന്നെയങ്ങ് പൂട്ടുകയാണല്ലേയെന്ന്,’ കമൽ പറയുന്നു.

Content Highlight: Kamal Talk About Prithviraj And Celluloid Movie

We use cookies to give you the best possible experience. Learn more