ആ സിനിമയില്‍ അമ്മ അസോസിയേഷന്റെ വിലക്ക് വകവെക്കാതെ വന്ന നടന്മാരില്‍ ഒരാള്‍ അയാളായിരുന്നു: കമല്‍
Entertainment
ആ സിനിമയില്‍ അമ്മ അസോസിയേഷന്റെ വിലക്ക് വകവെക്കാതെ വന്ന നടന്മാരില്‍ ഒരാള്‍ അയാളായിരുന്നു: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th July 2024, 3:04 pm

അമ്മ സംഘടനയും മാക്ടയും തമ്മില്‍ സമരമായി നിന്ന സമയത്ത് കമല്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു മഞ്ഞുപോലൊരു പെണ്‍കുട്ടി. 2004ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പുതുമുഖങ്ങളായ അമൃത പ്രകാശും ജയകൃഷ്ണനുമായിരുന്നു പ്രധാന താരങ്ങള്‍. ടീനേജ് കുട്ടികളുടെ കഥ പറഞ്ഞ ചിത്രം ബോക്സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കിയിരുന്നില്ല.

ആര്‍ട്ടിസ്റ്റുകളും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ അമ്മ സംഘടനയിലെ താരങ്ങള്‍ ആരും അഭിനയിക്കില്ല എന്ന തീരുമാനത്തില്‍ നിന്ന സമയത്ത് സിനിമ ചെയ്തത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് കമല്‍ പറഞ്ഞു. മാക്ടയുടെ തീരുമാനത്തിന്റെ പുറത്ത് സിനിമ ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചെന്നും ആ സമയത്ത് അഭിനയിക്കാന്‍ അധികം ആര്‍ട്ടിസ്റ്റുകള്‍ സഹകരിച്ചില്ലായിരുന്നുവെന്നും കമല്‍ പറഞ്ഞു.

ആ സിനിമയിലെ ഒരു കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ച് ലാലു അലക്‌സിനെ വിളിച്ചുവെന്നും രണ്ട് ദിവസം കഴിഞ്ഞ് ആ സിനിമ ചെയ്യാമെന്ന് പറഞ്ഞ് ലാലു തിരിച്ച് വിളിച്ചെന്നും കമല്‍ പറഞ്ഞു. ഷൂട്ടിനിടക്ക് മമ്മൂട്ടി സെറ്റില്‍ വന്നിരുന്നുവെന്നും ലാലു അലക്‌സിനോട് തമാശയായി താന്‍ കരിങ്കാലിയാണെന്ന് പറഞ്ഞുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു കമല്‍.

‘അമ്മ അസോസിയേഷനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ ഒരു സ്‌റ്റേജ് ഷോയുടെ പേരില്‍ പ്രശ്‌നമായി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സഹകരിക്കില്ലെന്ന് അമ്മ അസോസിയേഷന്‍ നിലപാടെടുത്തു. ടെക്‌നീഷ്യന്‍സിന്റെ സംഘടനയായ മാക്ട അന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കൂടെ നില്‍ക്കാന്‍ തീരുമാനിച്ച് ഷൂട്ടുമായി മുന്നോട്ട് പോയി.

ആ സമയത്ത് ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ ആര്‍ട്ടിസ്റ്റുകളെ കിട്ടാതെ വന്നു. മാനുവല്‍ എന്ന കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചിട്ട് ലാലു അലക്‌സിനെ വിളിച്ചു. രണ്ട് ദിവസം കഴിഞ്ഞ് മറുപടി പറയാമെന്ന് ലാലു അലക്‌സ് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ലാലു വിളിച്ചിട്ട് ഓക്കെ പറഞ്ഞു. ഷൂട്ടിന്റെ ഇടയില്‍ മമ്മൂക്ക സെറ്റിലേക്ക് വന്നിരുന്നു. ലാലുവിനോട് തമാശരൂപത്തില്‍ ‘താന്‍ ആളൊരു കരിങ്കാലിയാണല്ലോ’ എന്ന് തമാശയായി ചോദിച്ചു. ലാലു അത് കേട്ട് ചുമ്മാ ചിരിച്ചതേയുള്ളൂ,’ കമല്‍ പറഞ്ഞു.

Content Highlight: Kamal shares the shooting experience of Manjupoloru Penkutty movie and Lalu Alex