| Friday, 8th January 2021, 8:40 pm

ഓണ്‍ലൈന്‍ ഉദ്ഘാടനമായിരുന്നെങ്കില്‍ രണ്ട് മാസം മുന്‍പേ നടത്താമായിരുന്നില്ലേ; വൈറ്റില മേല്‍പ്പാലം വിവാദത്തില്‍ വീണ്ടും കമാല്‍ പാഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വൈറ്റില മേല്‍പാലം ഉദ്ഘാടനത്തിന് മുന്‍പ് തുറന്ന സംഭവത്തെ ന്യായീകരിച്ച് വീണ്ടും ഹൈക്കോടതി മുന്‍ ജസ്റ്റിസ് കമാല്‍ പാഷ. പിണറായി വിജയനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും എന്നാല്‍ മുഖ്യമന്ത്രിയ്‌ക്കെതിരെയാണ് പറഞ്ഞതെന്നും കമാല്‍ പാഷ പറഞ്ഞു.

വിയോജിപ്പ് രേഖപ്പെടുത്താനുള്ള അവകാശം എല്ലാ പൗരന്‍മാര്‍ക്കുമുണ്ട്. അത് താന്‍ വിനിയോഗിച്ചെന്നേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമാല്‍ പാഷയുടെ വാക്കുകളിലേക്ക്:

ന്നരമണിക്കൂറൊക്കെ ആളുകള്‍ കാത്തുകിടക്കുമ്പോള്‍ പൊട്ടിത്തെറിച്ച് പോകും. അപ്പോള്‍ പാലം പണിഞ്ഞവനെയൊക്കെ പ്രാകും. ഞാന്‍ പ്രാകിയിട്ടുണ്ട്. പാലം പണിയൊക്കെ കഴിഞ്ഞ് പെയിന്റൊക്കെ ചെയ്ത് വൃത്തിയാക്കിയിരിക്കുകയാണ്. പാലം ഇനി ഉപയോഗിക്കാം എന്ന് പറയാനുള്ള അധികാരം എഞ്ചിനീയര്‍ക്കാണ്.

ഉദ്ഘാടനം ഓണ്‍ലൈനായിട്ടാണല്ലോ നടക്കാന്‍ പോകുന്നത്. എന്നാല്‍ പിന്നെ ഈ പാവങ്ങളെ രണ്ട് മാസം കഷ്ടപ്പെടുത്തിയും വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരെ ഓടിച്ചിട്ട് പിടിക്കേണ്ട കാര്യമെന്താണ്. ഇതാണോ ജനാധിപത്യം.

പി.ഡി.പി.പി ആക്ട് അനുസരിച്ച് വണ്ടി കയറിയാല്‍ കേസ് വരുമെങ്കില്‍ ഓരോ വണ്ടി കേറുമ്പോഴും കേസെടുക്കേണ്ടേ? പൊതുവഴിയായതിനാല്‍ അതിക്രമിച്ച് കയറി എന്ന വകുപ്പും നില്‍ക്കില്ല. എന്റെയും നിങ്ങളുടേയും നികുതിപ്പണമാണ്.

അപ്പോഴുണ്ടാക്കിയതാണ് ബാരിക്കേഡ് നീക്കി ഒന്നരലക്ഷം രൂപയുടെ തടസമുണ്ടാക്കി എന്നത്. അങ്ങനെയാണെങ്കില്‍ സെക്രട്ടറിയേറ്റിന്റെ മുന്നില്‍ എത്ര ലക്ഷം രൂപയുടെ തടസമുണ്ടാകും.

ജനാധിപത്യവ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യമില്ലേ. ആവശ്യമില്ലാതെ ഒരാളുടെ സൗകര്യത്തിന് വേണ്ടി തടഞ്ഞിട്ടിരിക്കുകയാണോ വേണ്ടത്.

തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. കഴിയുന്നിടത്തോളം നീട്ടണം. അതിന് എന്താ ചെയ്‌തേ. പാലത്തിന് ബലമുണ്ടോ എന്നറിയാന്‍ ഉള്ള വണ്ടി എല്ലാം അതിന്റെ മുകളില്‍ കയറ്റി. നമ്മള്‍ എവിടെയെങ്കിലും കേട്ടിട്ടുള്ളതാണോ. അതേതായലും നന്നായി. കേറുമ്പോള്‍ ഇടിഞ്ഞ് പൊളിഞ്ഞ് വീഴില്ലെന്ന് നമുക്കുറപ്പായി.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേദിവസം വരെ ഇത് കൊണ്ടുപോകണം. അതാണ് ആവശ്യം. ഇത് ഈ സര്‍ക്കാരിന്റെ കാലത്ത് പണിഞ്ഞതാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇത് ആരെ കാണിക്കാനാണ്.

എത്രവലിയ അഴിമതി കണ്ടാലും എത്ര ശിവശങ്കരന്മാരേയും സ്വപ്‌നമാരേയും കണ്ടാലും 300 രൂപയുടെ ഭക്ഷണകിറ്റ് കിട്ടുമ്പോള്‍ നമ്മളിതൊക്കെ മറക്കുന്ന ജനസമൂഹമായി എന്ന് പറഞ്ഞ് പോയി. ഇതാണ് ഏറ്റവും വലിയ പ്രശ്‌നം വന്നത്.

ജനാധിപത്യത്തില്‍ പ്രതികരിക്കാനുള്ള അവകാശമില്ലേ. അവിടെ ഇരുന്നുള്ള ഉദ്ഘാടനമാണെങ്കില്‍ അവിടെ ഇരുന്ന് ചെയ്യാമായിരുന്നല്ലോ.

നേരത്തേയും സംഭവത്തെ ന്യായീകരിച്ച് കമാല്‍ പാഷ രംഗത്തെത്തിയിരുന്നു.

”ഉദ്ഘാടനം എന്ന ചടങ്ങിലൊന്നും ഒരു കാര്യവുമില്ലെന്നിരിക്കെ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പാലം തുറക്കാന്‍ മുഹൂര്‍ത്തം നോക്കി നില്‍ക്കുകയാണ്. പണികഴിഞ്ഞാല്‍ അതു തുറന്നു കൊടുത്തേക്കെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ തീരുന്നിടത്താണിത്.

മുഖ്യമന്ത്രി കാലെടുത്തു വെച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ. ഇന്നയാളെ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒന്നും ആവശ്യമില്ല. ജനങ്ങളുടെ വകയാണ് പാലം,” കമാല്‍ പാഷ പറഞ്ഞു.

വൈറ്റിലയിലേയും കുണ്ടന്നൂരിലെയും ജനങ്ങള്‍ പാലം തുറന്നു കൊടുക്കാത്തതിനാല്‍ ബുദ്ധിമുട്ടുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പാലം തുറന്നു നല്‍കിയിട്ടില്ല. സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന്റെ സമയത്തെ വിലപേശലിന് വെച്ചിരിക്കുകയാണ് ഇതൊക്കെ.

അതുകൊണ്ടാണ് പാലം തുറന്നു കൊടുക്കാന്‍ വൈകിപ്പിക്കുന്നത്. ജനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ജനുവരി 9ന് തുറക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

അപ്പോള്‍ പോലും കാര്യപരിപാടികളൊന്നും തീരുമാനിച്ചിട്ടില്ല. ഇടിഞ്ഞു പൊളിഞ്ഞ വഴിയില്‍ മണിക്കൂറുകള്‍ കിടന്നു വീര്‍പ്പുമുട്ടുകയാണ് ജനങ്ങളിപ്പോള്‍.

അവരുടെ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നതെന്നും കമാല്‍ പാഷ പറഞ്ഞു. വീട്ടിലെ തേങ്ങാവെട്ടി പണിതതല്ല പാലം എന്നോര്‍ക്കണം. പൊതുജനങ്ങളുടെ പണം, പൊതുജനങ്ങളുടെ സ്ഥലം. അതില്‍ കയറാന്‍ ജനങ്ങള്‍ക്കും അവകാശമുണ്ട്.

ജനുവരി 5 ചൊവ്വാഴ്ച്ച രാത്രിയാണ് പാലം ഒരു കൂട്ടം ആളുകള്‍ തുറന്നത്.സംഭവത്തില്‍ വി ഫോര്‍ കേരള കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്നു വന്ന വാഹനങ്ങളെ ബാരിക്കേഡ് മാറ്റി പാലത്തിലൂടെ കടത്തിവിടുകയായിരുന്നു.

സംഭവത്തില്‍ പാലത്തില്‍ കുടുങ്ങിയ വാഹനങ്ങള്‍ പൊലീസ് തിരിച്ചിറക്കുകയായിരുന്നു.അറസ്റ്റ് ചെയ്തവര്‍ക്ക് പുറമെയുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ പാലത്തിലേക്ക് അതിക്രമിച്ച് കയറിയ 10 വാഹന ഉടമകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ജനുവരി 9 നാണ് പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുക. രണ്ട് പാലങ്ങളുടെയും ഭാരപരിശോധനയടക്കമുള്ളവ മുമ്പ് കഴിഞ്ഞിരുന്നു.

നേരത്തെയും പാലം തുറക്കുന്നതിനായി വീ ഫോര്‍ കേരള പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ജനുവരി 1 ന് പാലം തുറക്കാന്‍ എത്തിയ പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വൈറ്റില കുണ്ടന്നൂര്‍ പാലങ്ങളുടെ പണി കഴിയേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് ഭീഷണി വന്നതോടെ പാലം പണി വൈകുകയായിരുന്നു. 2017 ഡിസംബര്‍ പതിനൊന്നിനായിരുന്നു നിര്‍മ്മാണം ആരംഭിച്ചത്.

വൈറ്റില ജംക്ഷന് മുകളില്‍ മെട്രോ പാലത്തിന് കീഴെ അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളത്തില്‍ 85 കോടി രൂപ ഉപയോഗിച്ചാണ് പാലം പണി ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kamal Pasha on Vytila Over Bridge

We use cookies to give you the best possible experience. Learn more