|

വ്യാജ പ്രചരണം നടത്തുന്നു; മധ്യപ്രദേശ് എക്‌സിറ്റ് പോള്‍ ഫലങ്ങളെ വിമര്‍ശിച്ച് കമല്‍നാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ബി.ജെ.പി വിജയിക്കുമെന്ന് പ്രവചിച്ച ഏജന്‍സികളുടെ എക്‌സിറ്റ് ഫലങ്ങളെ ചോദ്യം ചെയ്ത് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. എക്‌സിറ്റ് പോളുകള്‍ വ്യാജ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് പറഞ്ഞ കമല്‍നാഥ് ചില എക്‌സിറ്റ് പോള്‍ എജന്‍സികള്‍ ഓഫീസര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

തന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഡിസംബര്‍ മൂന്നിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിഷ്പക്ഷമായ വോട്ടെണ്ണല്‍ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൂര്‍ണ ശക്തിയോടെ രംഗത്തിറങ്ങണം. തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി പരാജയപ്പെട്ടു. ചില എക്‌സിറ്റ് പോളുകള്‍ ബോധപൂര്‍വം തെറ്റായ അന്തരീക്ഷം സൃഷ്ടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശരാക്കാനും ഓഫീസര്‍മാരെ സമ്മര്‍ദത്തില്‍ ആക്കാനും ശ്രമിക്കുകയാണ്. ഈ ഗൂഢാലോചന വിജയിക്കാന്‍ പോകുന്നില്ല,’ കമല്‍നാഥ് പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും എല്ലാ കോണ്‍ഗ്രസ് ഭാരവാഹികളും വോട്ടെണ്ണല്‍ ദിനത്തിനായി സജ്ജരായിരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘ഞങ്ങളെല്ലാവരും വിജയിക്കാന്‍ തയ്യാറാണ്. എല്ലാവരും ഒറ്റക്കെട്ടാണ്. നിങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ദയവായി എന്നോട് നേരിട്ട് സംസാരിക്കുക. അല്ലെങ്കില്‍ ഡിസംബര്‍ മൂന്നിന് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ അറിയിക്കുക. ഡിസംബര്‍ മൂന്നിന് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് അധികാരത്തില്‍ വരാന്‍ പോകുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പുറത്തുവന്ന പല എക്‌സിറ്റ് പോളുകളും ബി.ജെ.പി മധ്യപ്രദേശില്‍ വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു. ദൈനിക് ഭാസ്‌കര്‍ ബി.ജെ.പി 95 – 115 കോണ്‍ഗ്രസിന് 105-120 സീറ്റുകളും പ്രവചിച്ചിരുന്നു. ഇന്ത്യ ടുഡേ -ആക്‌സിസ് ഇന്ത്യ ബി.ജെ.പിക്ക് 140-162 സീറ്റുകളും കോണ്‍ഗ്രസിന് 70-89 സീറ്റുകളും പ്രവചിച്ചു. ബി.ജെ.പിക്ക് 151 സീറ്റുകളും കോണ്‍ഗ്രസിന് 74 സീറ്റുകളും ആണ് ടുഡേസ് ചാണക്യ പ്രവചിച്ചത്. ജാന്‍ കി ബാത് എക്സിറ്റ് പോള്‍ പ്രവചിച്ചത് ബി.ജെ.പിക്ക് 100-123 സീറ്റുകളും കോണ്‍ഗ്രസിന് 102-125 സീറ്റുകളും ലഭിക്കുമെന്നും റിപ്പബ്ലിക് ടിവി-മാട്രിസ് ബി.ജെ.പിക്ക് 118-130 സീറ്റുകളും 97 സീറ്റുകളും നല്‍കി. കോണ്‍ഗ്രസിന് -107. മറ്റ് എക്സിറ്റ് പോളുകളും സമാനമായ ഫലങ്ങള്‍ പ്രവചിച്ചത്.

content highlight : Kamal Nath criticize Madhya Pradesh exit polls