| Friday, 13th March 2020, 12:33 pm

അഹമ്മദ് പട്ടേല്‍, ഡി.കെ ശിവകുമാര്‍, ദിഗ് വിജയ സിങ്... കമല്‍നാഥ് കളത്തിലിറക്കുന്നത് കോണ്‍ഗ്രസിന്റെ താപ്പാനകളെ; കരുനീക്കങ്ങള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്താന്‍ കരുക്കള്‍ നീക്കുകയാണ് കോണ്‍ഗ്രസ്. നിലവിലെ പ്രതിസന്ധിയെ നേരിടാന്‍ ദേശീയ നേതാക്കളെയാണ് അണിനിരത്തുന്നത്. അഹമ്മദ് പട്ടേലിനെയും ദിഗ് വിജയ സിങിനെയും ഡി.കെ ശിവകുമാറിനെയും കളത്തിലിറക്കാനാണ് കമല്‍നാഥിന്റെ തീരുമാനം.

ദല്‍ഹിയില്‍ അഹമ്മദ് പട്ടേലിനെയും കര്‍ണാടകയില്‍ ഡി.കെ ശിവകുമാറിനെയും സംസ്ഥാനത്ത് ദിഗ് വിജയ സിങിനെയും അണിനിരത്തി പ്രതിസന്ധിയെ നേരിടാനാണ് കമല്‍നാഥ് ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ പ്രിന്റിനോട് പറഞ്ഞു.

‘സിന്ധ്യ പോയതിന് പിന്നാലെ രാജ്യസഭാ തെരഞ്ഞെടുപ്പിലേടക്ക് ഗിദ് വിജയ സിങിനെ നാമനിര്‍ദ്ദേശം ചെയ്തതോടെ പകുതി പണി പൂര്‍ത്തിയായി. എങ്കിലും അധികാരം നിലനിര്‍ത്തുക എന്നതിനപ്പുറം മറ്റൊന്നുമല്ല പ്രധാനമെന്ന് കമല്‍നാഥിനും ദിഗ് വിജയ സിങിനും നന്നായി അറിയാം. അതുകൊണ്ടുതന്നെ സംയുക്തമായ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കാവണം അവര്‍ മുന്‍തൂക്കം നല്‍കുന്നത്’, മധ്യപ്രദേശില്‍നിന്നുള്ള ബി.ജെ.പി നേതാവ് അഭിപ്രായപ്പെട്ടു.

14 മാസം മാത്രം പ്രായമുള്ള സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കമല്‍നാഥും ദിഗ് വിജയ സിങും ദീര്‍ഘനേരം ചര്‍ച്ച നടത്തിയിരുന്നു.

സംഘര്‍ഷ ഭരിതമായ ഘട്ടങ്ങളില്‍ പൊതു ശത്രുവിനെതിരെ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന കാര്യത്തില്‍ അഗ്രഗണ്യന്മാരാണ് കമല്‍നാഥും ദിഗ് വിജയ സിങും. എതിരാളികളെപ്പോലും അണിനിരത്തി പൊതുശത്രുവിനെ ദുര്‍ബലരാക്കുന്ന രീതി ഇവര്‍ മുമ്പും പരീക്ഷിച്ചിട്ടുണ്ട്. നിലവില്‍ ഇരുവര്‍ക്കും മുന്നിലുള്ള പൊതുശത്രു ജ്യോതിരാദിത്യ സിന്ധ്യയാണ്.

കസേര സംരക്ഷിക്കാനുള്ള കഠിനശ്രമത്തില്‍, മധ്യപ്രദേശില്‍ കമല്‍നാഥിന്റെ ഏറ്റവും അടുത്ത സഹായിയും ഉപദേശകനും ദിഗ് വിജയ സിങാണ്. മുന്നോട്ടുള്ള വഴി ആസൂത്രണം ചെയ്യുന്നതിനായി ഇരുവരും നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്.

2018ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ടീം കളത്തിലിറങ്ങിയിരുന്നു. നിലവിലെ പ്രതിസന്ധി ആരംഭിച്ചതുമുതല്‍ത്തന്നെ സിങ് മുഖ്യമന്ത്രിയുടെ വസതിയിലുണ്ട്.

കമല്‍നാഥിന്റെ സംഘാടനത്തിലും സിങിന്റെ രാഷ്ട്രീയ നൈപുണ്യത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അടിയുറച്ച വിശ്വാസമുണ്ട്. ഈ വിശ്വാസം മധ്യപ്രദേശില്‍ സര്‍ക്കാരിനെ സംരക്ഷിച്ചേക്കുമെന്നാണ് അവര്‍ കരുതുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more