| Thursday, 20th June 2024, 5:17 pm

കല്‍ക്കിയിലെ കഥാപാത്രത്തിന് വേണ്ടി ഞാന്‍ രണ്ടുമൂന്ന് ലുക്ക് പറഞ്ഞു, പക്ഷേ ഒന്നും സംവിധായകന് ഇഷ്ടമായില്ല: കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കല്‍ക്കി 2898 എ.ഡി. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. മഹാഭാരത കാലത്ത് ആരംഭിച്ച് എ.ഡി 2898ല്‍ അവസാനിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. പ്രഭാസിനെക്കൂടാതെ അമിതാഭ് ബച്ചന്‍, ദീപികാ പദുകോണ്‍, ദിശാ പഠാനി തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്.

കമല്‍ ഹസാന്‍ വില്ലന്‍ വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും കല്‍ക്കിക്കുണ്ട്. ട്രെയ്‌ലറില്‍ വെറും സെക്കന്‍ഡുകള്‍ മാത്രമാണ് കമലിനെ കാണിക്കുന്നത്. വ്യത്യസ്തമായ ഗെറ്റപ്പില്‍ താരം എല്ലാവരെയും ഞെട്ടിച്ചു. സുപ്രീം യാഷിന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് കമല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ തന്റെ ലുക്കിനെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍.

താന്‍ മൂന്ന് വ്യത്യസ്ത ലുക്കിനെപ്പറ്റി സംസാരിച്ചുവെന്നും എന്നാല്‍ അതെല്ലാം സംവിധായകന്‍ നാഗ് അശ്വിന്‍ വേണ്ടെന്ന് പറയുകയും ചെയ്‌തെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. നരച്ച താടിയും മീശയുമുള്ള ലുക്ക് ആയാലോ എന്ന് ചോദിച്ചപ്പോള്‍ അത് അമിതാഭ് ബച്ചന്റെ ലുക്കാണെന്ന് പറഞ്ഞ് റിജക്ട് ചെയ്‌തെന്ന് കമല്‍ പറഞ്ഞു.

എന്നാല്‍ സൂപ്പര്‍ഹീറോകളെപ്പോലുള്ള സ്യൂട്ട് ഇട്ടാലോ എന്ന് ചോദിച്ചപ്പോള്‍ പ്രഭാസ് ആ ഗെറ്റപ്പിലാണെന്ന് പറഞ്ഞെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് തങ്ങള്‍ ലോസ് ആഞ്ചലസില്‍ പോയിട്ടാണ് ലുക്ക് ടെസ്റ്റ് നടത്തിയതെന്നും കമല്‍ ഹാസന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന പ്രീ റിലീസ് ഇവന്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഈ സിനിമയില്‍ ഏറ്റവും അവസാനം ജോയിന്‍ ചെയ്തയാളാണ് ഞാന്‍. വില്ലന്‍ വേഷമാണെന്ന് പറഞ്ഞപ്പോള്‍ ഏത് ഗെറ്റപ്പില്‍ വരണമെന്നായി ചിന്ത. നരച്ച താടിയും മുടിയുമൊക്കെയായി പ്രാചീന ലുക്കില്‍ വന്നാലോ എന്ന് നാഗിനോട് ചോദിച്ചപ്പോള്‍ അമിതാഭ് ബച്ചന് ആ ലുക്കാണെന്ന് പറഞ്ഞ് റിജക്ട് ചെയ്തു.

എങ്കില്‍ സൂപ്പര്‍ഹീറോസിനെപ്പോലുള്ള സ്യൂട്ട് ഇട്ടാലോ എന്ന് ചോദിച്ചപ്പോള്‍ പ്രഭാസിന്റെ ലുക്കെന്ന് പറഞ്ഞ് അതും വേണ്ടെന്ന് വെച്ചു. അതിന് ശേഷമാണ് ഞങ്ങള്‍ രണ്ടും ലോസ് ആഞ്ചലസില്‍ പോയി ലുക്ക് ടെസ്‌റ്റൊക്കെ ചെയ്ത് ഇപ്പോള്‍ ട്രെയ്‌ലറില്‍ കാണുന്നതുപോലെയുള്ള ലുക്കില്‍ വന്നത്. നാഗ് അശ്വിന്‍ എന്ന ഡയറക്ടറുടെ വിഷന്‍ ഈ സിനിമയുടെ ഓരോ ഫ്രെയിമിലും കാണാന്‍ സാധിക്കും,’ കമല്‍ ഹാസന്‍ പറഞ്ഞു.

Content Highlight: Kamal Haasan about his look in Kalki 2898 AD

We use cookies to give you the best possible experience. Learn more