| Monday, 25th January 2021, 1:35 pm

അടുത്തുവിളിച്ചിരുത്തി അന്ന് സില്‍ക്ക് സ്മിത ചോദിച്ചു, അങ്ങനെ ഒരു റോള്‍ എനിക്ക് തരാമോ; അനുഭവം പറഞ്ഞ് കലൂര്‍ ഡെന്നീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പര്‍താരമായിരുന്നു സില്‍ക്ക് സ്മിത. സില്‍ക്ക് സ്മിതയുമൊത്തുള്ള സിനിമാ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് മാധ്യമത്തിന് വേണ്ടി എഴുതിയ അനുഭവക്കുറിപ്പില്‍ സംവിധായകന്‍ കലൂര്‍ ഡെന്നീസ്. ഗ്ലാമര്‍ റോളുകള്‍ ചെയ്ത് മടുത്തെന്നും അഭിനയപ്രാധാന്യമുള്ള നല്ല റോളുകള്‍ തരുമോ എന്ന് തന്നോട് സില്‍ക്ക് സ്മിത ചോദിച്ചിട്ടുണ്ടെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.

ഒരിക്കല്‍ സ്മിത സ്‌നേഹപൂര്‍വം എന്നെ സെറ്റിയില്‍ പിടിച്ചിരുത്തി. എന്റെ അരികിലായി ഇരുന്നു പറഞ്ഞു. ഞാന്‍ ഈ ഗ്ലാമര്‍ റോളുകള്‍ ചെയ്ത് മടുത്തു സര്‍. മലയാളത്തിലെങ്കിലും എനിക്ക് അഭിനയപ്രാധാന്യമുള്ള നല്ല റോളുകള്‍ ചെയ്യണമെന്നുണ്ട്.

സാറിന്റെ പടത്തില്‍ എനിക്ക് നല്ലൊരു വേഷം തരണം. സര്‍ വിചാരിച്ചാല്‍ അത് നടക്കും. സ്മിതയോട് നോക്കട്ടെ എന്ന് പറഞ്ഞ് ഞാന്‍ അവിടെ നിന്നിറങ്ങി, കലൂര്‍ ഡെന്നീസ് പറയുന്നു.

സ്മിത പറയുന്നത് ശരിയാണെന്ന് എനിക്കും തോന്നി. അടുത്തതായി ഞാന്‍ ചെയ്യാന്‍ പോകുന്ന തുമ്പോളി കടപ്പുറത്തില്‍ രണ്ടു നായികമാരുണ്ട്. അതിലൊരു വേഷം സ്മിതക്ക് കൊടുത്താലോ എന്ന് ഞാന്‍ ജയരാജിനോട് ചോദിച്ചു.

പെട്ടെന്ന് ഉള്‍ക്കൊള്ളാനായില്ലെങ്കിലും ഒരു മുക്കുവ പെണ്‍കുട്ടിയുടെ വേഷം സ്മിതയുടെ കൈയില്‍ ഭദ്രമായിരിക്കുമെന്ന് ഞാന്‍ തറപ്പിച്ച് പറഞ്ഞപ്പോള്‍ ജയരാജും സമ്മതം മൂളി. അങ്ങനെയാണ് തുമ്പോളി കടപ്പുറത്തില്‍ ക്ലാര എന്ന കഥാപാത്രമായി സ്മിത വരുന്നത്. കലൂര്‍ ഡെന്നീസ് പറഞ്ഞു.

ആ ചിത്രത്തിലെ പാട്ടും റൊമാന്‍സും സെന്റിമെന്‍സുമൊക്കെ സ്മിത നന്നായി ചെയ്തുവെന്നും കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. സിനിമയ്ക്ക് ശേഷം സാറിന്റെ ക്ലാരയെ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ട് സില്‍ക്ക് സ്മിത വിളിച്ചുവെന്നും ഇതിലും നല്ലൊരു സിംഗിള്‍ ഹീറോയിന്‍ കഥാപാത്രം തനിക്ക് നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടുവെന്നും കലൂര്‍ ഡെന്നീസ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Kaloor Dennis shares experience about Silk Smitha

We use cookies to give you the best possible experience. Learn more