| Monday, 22nd April 2019, 8:48 pm

കല്ലട ബസുകള്‍ക്കുള്ളത് കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റ്; സര്‍വീസ് നടത്തിയിരുന്നത് നിയമ വിരുദ്ധമായാണെന്ന് വിവരാവകാശ രേഖ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കല്ലട ബസ് സര്‍വീസ് നടത്തിയിരുന്നത് നിയമ വിരുദ്ധമായാണെന്ന് വിവരാവകാശ രേഖ. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റ് മാത്രമാണ് ബസിനുള്ളതെന്ന് വിവരാവകാശ രേഖ സൂചിപ്പിക്കുന്നു. എന്നാല്‍ സ്റ്റേജ് ക്യാരേജ് പെര്‍മിറ്റുള്ള കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകളുടേതിന് സമാനമായ സര്‍വീസാണ് കല്ലട ബസുകള്‍ നടത്തിയിരുന്നത്.

പോകുന്ന വഴിക്ക് നിര്‍ത്തി ആളുകളെ കയറ്റിയിറക്കി പോകാനുള്ള അനുവാദവും കല്ലട ബസുകള്‍ക്കില്ലെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. എന്നാല്‍ ഓരോ പ്രധാന നഗരങ്ങളിലും പ്രത്യേക ബുക്കിങ് കൗണ്ടറുകള്‍ സ്ഥാപിച്ച് ആളുകളെ കയറ്റിയിറക്കി പോകുന്ന രീതിയിലാണ് കല്ലട ബസുകള്‍ സര്‍വീസ് നടത്തുന്നത്.

ഒരു നിശ്ചിത സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ആളുകളെ എത്തിക്കുന്ന വാഹനങ്ങള്‍ക്ക് നല്‍കുന്ന പെര്‍മിറ്റാണ് കോണ്‍ട്രാക്ട് ക്യാരേജ്. ടൂറിസ്റ്റ് ബസുകള്‍, ടാക്‌സികള്‍ എന്നിവ ഈ പെര്‍മിറ്റു അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. നിയമപ്രകാരം ഇത്തരത്തില്‍ മാത്രമാണ് കല്ലട ബസുകള്‍ക്കും സര്‍വീസ് നടത്താന്‍ കഴിയുക.

അതേസമയം, തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ബസ് ഹരിപ്പാട് വെച്ച് കേടാവുകയും തുടര്‍ന്ന് ബദല്‍ സംവിധാനം ഒരുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതിന് യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചിരുന്നു.

പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കായിരുന്നു ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നത്. ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് അക്രമ സംഭവം പുറത്തറിഞ്ഞിരുന്നത്.

സംഭവത്തില്‍ ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയേഷ് ജിതിന്‍ എന്നിവരെയാണ് മരടു പൊലീസ് അറസ്റ്റു ചെയ്തത്. സംഭവം ആസൂത്രിതമാണോയെന്ന് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയിട്ടുണ്ട്.

നേരത്തെ കമ്പനി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബെംഗളൂരു സര്‍വീസ് നടത്തുന്ന കല്ലട ബസ് പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more