| Friday, 2nd August 2024, 10:20 pm

അന്ന് കരിയറിലും ജീവിതത്തിലും ഒന്നും പ്രതീക്ഷിച്ചത് പോലെയായില്ല; എല്ലാം വിട്ടുകളയാന്‍ തോന്നി: കാളിദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയ കരിയര്‍ ഗ്യാപിന് ശേഷമുള്ള തിരിച്ചു വരവ് എളുപ്പമായിരുന്നില്ല എന്ന് പറയുകയാണ് നടന്‍ കാളിദാസ് ജയറാം. ആ തിരിച്ച് വരവില്‍ ഒരു സിനിമയും പ്രതീക്ഷിച്ചത് പോലെ വര്‍ക്കായില്ലെന്നും അഭിനയം നിര്‍ത്തി സിനിമയില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ച ഒരു നിമിഷം ഉണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ശ്രീശാന്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാളിദാസ്.

‘ഞാന്‍ ഒരു ബാലതാരമായാണ് എന്റെ കരിയര്‍ ആരംഭിച്ചത്. അന്ന് തുടക്കത്തില്‍ എനിക്ക് എല്ലാം മികച്ചതായിരുന്നു. അന്ന് എനിക്ക് ഒരു നാഷണല്‍ അവാര്‍ഡ് പോലും കിട്ടി. മാത്രമല്ല, ഞാന്‍ അന്ന് ചെയ്ത രണ്ട് സിനിമകളും വളരെ വലിയ ഹിറ്റായി മാറിയിരുന്നു. പിന്നീടാണ് എന്റെ കരിയറില്‍ ഒരു വലിയ ഗ്യാപ് വരുന്നത്. ഇതിനിടയില്‍ എനിക്ക് എന്റെ പഠനം പൂര്‍ത്തിയാക്കാനും ഉണ്ടായിരുന്നു.

അതിനൊക്കെ ശേഷം വലിയ ഒരു ഗ്യാപ് കഴിഞ്ഞാണ് ഞാന്‍ തിരിച്ച് വരുന്നത്. അപ്പോള്‍ ലീഡില്‍ റോളിലാണ് അഭിനയിക്കുന്നത്. പക്ഷെ ഒന്നും പ്രതീക്ഷിച്ചത് പോലെ വര്‍ക്കായില്ല. ആദ്യം എന്റെ ഒരു സിനിമ വന്നു. അതിന് ശേഷം ഞാന്‍ രണ്ടും മൂന്നും സിനിമകള്‍ ചെയ്തു. പക്ഷെ അതില്‍ ഒരു സിനിമയും എനിക്ക് പ്രതീക്ഷിച്ചത് പോലെ വര്‍ക്ക് ആക്കിയെടുക്കാന്‍ സാധിച്ചില്ല.

ഇപ്പോള്‍ ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍, ഞാന്‍ അഭിനയം നിര്‍ത്തി സിനിമയില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ച ഒരു നിമിഷം ഉണ്ടായിരുന്നതായി കാണാം. സത്യത്തില്‍ ഒരുപാട് കാര്യങ്ങള്‍ എനിക്ക് വര്‍ക്കാകാതെ നില്‍ക്കുന്ന സമയമായിരുന്നു അത്. കരിയറിലും ജീവിതത്തിലും ഞാന്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല ഒരുപാട് കാര്യങ്ങള്‍ നടന്നിരുന്നത്.

അങ്ങനെ സിനിമ വിട്ടുകളയാം എന്ന് തീരുമാനിച്ച നിമിഷമായിരുന്നു അത്. ആ നിമിഷത്തിലാണ് എനിക്ക് ഒരു കോള്‍ ലഭിക്കുന്നത്. അന്ന് സുധ കൊങ്കര മേമായിരുന്നു എന്നെ വിളിച്ചത്. ആ കോളിലൂടെയാണ് ഞാന്‍ നെറ്റ്ഫ്ളിക്സ് മൂവിയായ പാവ കഥൈകളിലേക്ക് വരുന്നത്. സത്യത്തില്‍ തങ്കം എന്ന ആ സിനിമയാണ് എന്റെ കരിയര്‍ ആകെ മാറ്റിമറിക്കുന്നത്. ആ സിനിമ എനിക്ക് നല്‍കിയത് എന്റെ 2.0 വേര്‍ഷനാണെന്ന് വേണം പറയാന്‍,’ കാളിദാസ് ജയറാം പറഞ്ഞു.


Content Highlight: Kalidas Jayaram Talks About His Career

We use cookies to give you the best possible experience. Learn more