| Friday, 22nd January 2021, 8:52 am

യു.ഡി.എഫിന് നറുക്കിട്ട് കിട്ടിയ നഗരസഭ ഇടത്തോട്ടോ?; കളമശ്ശേരിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കളമശ്ശേരിയില്‍ 37ാം വാര്‍ഡില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം. എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച റഫീക്ക് മരക്കാറാണ് വാര്‍ഡില്‍ വിജയിച്ചത്.

മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റില്‍ 64 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിന്റെ വിജയം. കോണ്‍ഗ്രസ് വിമതന്‍ മത്സരിച്ചത് യു.ഡി.എഫിന് തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്.

എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇരുപത് സീറ്റുകള്‍ വീതം ആയിരുന്നു കളമശ്ശേരി നഗരസഭയില്‍ നേരത്തെ ഉണ്ടായിരുന്നത്. ഇതേതുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് കളമശ്ശേരി നഗരസഭ യു.ഡി.എഫിന് ലഭിച്ചത്.

നേരത്തെ 19 സീറ്റുകളല്‍ വിജയിച്ച എല്‍.ഡി.എഫിന് ലീഗ് വിമതന്റെ പിന്തുണയിലായിരുന്നു 20 സീറ്റുകള്‍ ലഭിച്ചത്. എന്നാല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന്റെ സമയത്ത് നേരത്തെ എല്‍.ഡി.എഫിനെ പിന്തുണച്ച ലീഗ് വിമതന്‍ തിരിച്ച് യു.ഡി.എഫിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്തു.

നിലവില്‍ കളമശ്ശേരി വാര്‍ഡില്‍ എല്‍.ഡി.എഫിന് 20 സീറ്റുകളുണ്ടെങ്കിലും ലീഗ് വിമതന്‍ യു.ഡി.എഫിലേക്ക് തിരിച്ച് പോയ സാഹചര്യത്തില്‍ ഇവിടെ ഒരു ഭരണമാറ്റം ഉണ്ടാകാന്‍ സാധ്യതയില്ല.

അതേസമയം ഭരണമാറ്റത്തിനായുള്ള മറ്റു ചരടുവലികള്‍ നടക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

ഇന്നലെയാണ് വിവിധ ജില്ലകളിലെ ഏഴു വാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഏഴിടത്തുമായി 78.24 ശതമാനമായിരുന്നു പോളിംഗ്. കളമശ്ശേരി മുന്‍സിപാലിറ്റിയിലെ 37ാം വാര്‍ഡിന് പുറമെ തൃശ്ശൂര്‍ കോര്‍പറേഷനിലെ പുല്ലഴി വാര്‍ഡ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷന്‍ എന്നിവയുടെ ഫലവും നിര്‍ണായകമാവും.

പുല്ലഴി വാര്‍ഡില്‍ വിജയം കോര്‍പറേഷന്റെ ഭരണത്തെ തന്നെ ബാധിക്കുന്നതാണ്. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ എല്‍.ഡി.എഫ് ഭരിക്കുന്ന നഗരസഭയാണ് തൃശ്ശൂര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kalamasery 37th ward won by LDF in the by-election

We use cookies to give you the best possible experience. Learn more