| Friday, 12th August 2022, 5:30 pm

എനിക്ക് തല്ലാന്‍ പേടിയായി, ലാലേട്ടന് കാര്യം മനസിലായി, എന്റെ തോളില്‍ കയ്യിട്ട് എന്താ മോനേന്നൊക്കെ ചോദിച്ച് കൂളാക്കി: കലാഭവന്‍ ഷാജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കലാഭവന്‍ ഷാജോണിന്റെ കരിയറിലെ നിര്‍ണായക വഴിത്തിരിവായ കഥാപാത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ദൃശ്യത്തിലെ സഹദേവന്‍ എന്ന പൊലീസുകാരന്‍.

അതുവരെ തമാശ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിരുന്ന ഷാജോണിലെ അഭിനേതാവിന്റെ മറ്റൊരു മുഖം കാണിച്ചു തന്ന സിനിമയായിരുന്നു ദൃശ്യം. ക്ലൈമാക്‌സിലെ ഫൈറ്റ് സീനിലൊക്കെ ഏത് പ്രേക്ഷകര്‍ക്കും ദേഷ്യം തോന്നുന്ന രീതിയിലുള്ള പ്രകടനമാണ് ഷാജോണ്‍ കാഴ്ചവെച്ചത്. ദൃശ്യം ഷൂട്ടിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജോണ്‍.

‘ലാലേട്ടനെയാണ് ഇടിക്കേണ്ടതും ചവിട്ടേണ്ടതും. ഞാന്‍ ക്യാമറ കയ്യിലെടുക്കും നിങ്ങളേത് വഴി വേണമെങ്കിലും ഓടിച്ചിട്ട് ഇടിച്ചോ, ഞാന്‍ ഷൂട്ട് ചെയ്യുമെന്ന് ക്യാമറാമാന്‍ പറഞ്ഞു. ഒന്നും നോക്കണ്ട, നല്ല ചാമ്പ് ചാമ്പിക്കോളാനാണ് ജീത്തു ജോസഫ് പറഞ്ഞത്. എനിക്ക് പേടിയായി. ലാലേട്ടന് ഇത് മനസിലാവും, പുള്ളി പുലിയല്ലേ. ലാലേട്ടന്‍ നമ്മുടെ തോളില്‍ കയ്യിട്ട് എന്താ മോനേ, എന്ന് ചോദിച്ച് വേറെ കഥകളൊക്കെ പറഞ്ഞ് തമാശകളൊക്കെ പറഞ്ഞ് നമ്മളെ കൂളാക്കും.

ലാലേട്ടന്‍ മോനേ അവിടെ നിന്ന് നടന്നു വന്നിട്ട് ഇവിടെ ചവിട്ടണം, ചവിട്ടിക്കെയെന്ന് പറഞ്ഞു. ഞാന്‍ ചവിട്ടി, ഇത്രേയുള്ളു മോനേ എന്ന് ലാലേട്ടന്‍ പറഞ്ഞു. പിന്നെ ആശാ ശരത്ത് വന്നു. റിഹേഴ്‌സല്‍ നോക്കാമെന്ന് പറഞ്ഞു.

ജീത്തു ജോസഫ് ആക്ഷന്‍ പറഞ്ഞു. ആശാ ശരത്ത് സഹദേവാ എന്ന് വിളിച്ചു. ഞാന്‍ യെസ് മേഡം എന്ന് പറഞ്ഞ് ഞാന്‍ ചെന്ന് ഒറ്റ ചവിട്ട്, ദേ സഹദേവന്‍ താഴെ കിടക്കുന്നു. നേരത്തെ ചവിട്ടിയപ്പോള്‍ ലാലേട്ടന്‍ അയഞ്ഞ് നിന്നു. ചവിട്ടിയപ്പോള്‍ കുഴപ്പമില്ലായിരുന്നു. റിഹേഴ്‌സല്‍ നോക്കിയപ്പോള്‍ ലാലേട്ടന്‍ ബലം പിടിച്ച് നിന്നു, ചവിട്ടിയ സഹദേവന്‍ മൂക്കുമിടിച്ച് താഴെ വീണു. ലാലേട്ടന്‍ കൈ പിടിച്ച് എഴുന്നേല്‍പ്പിച്ചു.

ലാലേട്ടന്‍ പറഞ്ഞു, മോനേ നീ ശരിക്കും പൊലീസുകാരനാണെങ്കില്‍ ഈ ഒരൊറ്റ കേസ് മതി പിരിച്ചുവിടാനെന്ന്. പിന്നെയും ഷൂട്ടിന് വേണ്ടി ലാലേട്ടന്‍ ചവിട്ടാന്‍ പറഞ്ഞു. ചവിട്ടിയ പാട് വരണമെന്നൊക്കെ പറഞ്ഞ് പറഞ്ഞ് ചവിട്ടിപ്പിച്ചതാ,’ ഷാജോണ്‍ പറഞ്ഞു.

Content Highlight: kalabhavan Shajon shares his experiences with mohanlal during the shoot of Drishyam

We use cookies to give you the best possible experience. Learn more