| Thursday, 11th April 2024, 8:14 am

ടര്‍ബോയുടെ സൈറ്റില്‍ മമ്മൂക്കയെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം സംസാരിച്ചത് മുഴുവന്‍ ആ സിനിമയെക്കുറിച്ചായിരുന്നു: ഷാജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ക്ക് എപ്പോഴും പുതിയതായി എന്ത് കൊടുക്കാമെന്ന് ചിന്തിക്കുന്നയാളാണ് മമ്മൂട്ടിയെന്ന് കലാഭവന്‍ ഷാജോണ്‍. ബാക്കിയുള്ള ആളുകള്‍ ചെയ്യുന്ന നല്ല സിനിമകള്‍ കാണുകയും അതിനെക്കാള്‍ നല്ല സിനിമ ചെയ്യാന്‍ ആഗ്രഹിക്കുമെന്നും ഷാജോണ്‍ പറഞ്ഞു. ആട്ടം സിനിമ കണ്ട് മമ്മൂക്ക വിളിച്ചപ്പോള്‍ 15 മിനിറ്റ് ആ സിനിമയെക്കുറിച്ച് സംസാരിച്ചുവെന്നും അതില്‍ അഭിനയിച്ചവരെ നേരില്‍ കാണണമെന്ന് പറയുകയും ചെയ്തുവെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.

ടര്‍ബോയുടെ സെറ്റില്‍ ചെന്നപ്പോള്‍ അദ്ദേഹം അധികവും സംസാരിച്ചത് ഭ്രമയുഗത്തെക്കുറിച്ചായിരുന്നുവെന്നും ഷാജോണ്‍ പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘മമ്മൂക്ക എപ്പോഴും ചിന്തിക്കുന്നത് പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായി എന്ത് നല്‍കാമെന്നാണ്. ബാക്കി സിനിമകളും അദ്ദേഹം കാണാറുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി ചെയ്യാനാണ് എപ്പോഴും നോക്കുന്നത്. ആട്ടം സിനിമ കണ്ട് മമ്മൂക്ക വിളിച്ചിരുന്നു. 15 മിനിറ്റ് ആട്ടത്തെക്കുറിച്ച് മാത്രമേ സംസാരിച്ചുള്ളൂ. അതില്‍ അഭിനയിച്ചവര്‍ക്ക് മമ്മൂക്കയെ കാണണമെന്ന് പറഞ്ഞപ്പോള്‍, ‘നീ അവരെയും കൂട്ടി വാ, എനിക്കും അവരെ കാണണം’ എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്.


അത് കഴിഞ്ഞ് ഞാന്‍ മമ്മൂക്കയോട് ചോദിച്ചു, അടുത്ത പടം ഏതാണെന്ന്. ‘ ഇതിനെക്കാളും വെറൈറ്റിയായി എന്തെങ്കിലും ചെയ്യണം. എന്നാലല്ലേ പിടിച്ച് നില്‍ക്കാന്‍ പറ്റുള്ളൂ’ എന്നാണ് മറുപടി തന്നത്. ആ സമയം ഭ്രമയുഗം ഇറങ്ങിയിരുന്നില്ല. ടര്‍ബോയുടെ സെറ്റില്‍ മമ്മൂക്കയെ കാണാന്‍ ചെന്നിരുന്നു. ഭ്രമയുഗത്തിന്റെ മ്യൂസിക് ഡയറക്ടര്‍ തന്നെയാണ് ടര്‍ബോയ്ക്കും. മമ്മൂക്ക ഭ്രമയുഗത്തെപ്പറ്റി മത്രമേ സംസാരിക്കുന്നുണ്ടായിരുന്നുള്ളൂ.

ആ സീനില്‍ എന്താ ചെയ്യാന്‍ പോവുന്നത് എന്നൊക്കെ ക്രിസ്‌റ്റോയോട് ചോദിക്കുകയായിരുന്നു. പുള്ളി ആ പ്രൊജക്ടില്‍ അത്രക്ക് എക്‌സൈറ്റഡാണെന്ന് അന്ന് മനസിലായി. ഇതിനെക്കാള്‍ മികച്ച സിനിമകള്‍ മമ്മൂക്കയുടെ അടുത്ത് നിന്ന് കിട്ടാന്‍ പോകുന്നതേയുള്ളൂ,’ ഷാജോണ്‍ പറഞ്ഞു.

Content Highlight: Kalabhavan Shajon share the experience when he visit Mammootty in set of Turbo

We use cookies to give you the best possible experience. Learn more