Entertainment news
അതൊരു അസാധ്യ സിനിമയാണ്, ആ പാട്ട് ഇത്ര കറക്ട് ആകുമെന്ന് തോന്നിയിട്ടില്ല: കൈതപ്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 15, 05:35 am
Saturday, 15th March 2025, 11:05 am

മലയാളത്തിലെ ചലച്ചിത്ര ഗാനരചയിതാവും കവിയും സംഗീതസംവിധായകനും ഗായകനുമാണ് കൈതപ്രം. കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 2021ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. 1985ല്‍ ഫാസില്‍ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രമാണ് കൈതപ്രം ഗാനരചന നടത്തിയ ആദ്യചിത്രം. 300ല്‍ അധികം ചിത്രങ്ങള്‍ക്കു ഗാനങ്ങള്‍ രചിച്ചിട്ടുണ്ട് അദ്ദേഹം.

ഇപ്പോള്‍ വടക്കന്‍ വീരഗാഥയെക്കുറിച്ചും അതില്‍ കൈതപ്രം ഗാനരചന നിര്‍വഹിച്ച പാട്ടുകളെപ്പറ്റി സംസാരിക്കുകയാണ് അദ്ദേഹം. ചിത്രത്തില്‍ ഇന്ദുലേഖ കണ്‍തുറന്നു, ഉണ്ണി ഗണപതി എന്ന പാട്ടുമാണ് കൈതപ്രം രചിച്ചത്.

 

ചിത്രത്തിലെ ഇന്ദുലേഖ കണ്‍തുറന്നു എന്ന് തുടങ്ങുന്ന ഗാനം വളരെ പ്രധാനപ്പെട്ട സിറ്റുവേഷനില്‍ നടക്കുന്ന ഗാനമാണെന്നും ചിത്രത്തില്‍ മാധവി അവതരിപ്പിച്ച ഉണ്ണിയാര്‍ച്ച കഥാപാത്രം, മമ്മൂട്ടി അവതരിപ്പിച്ച ചന്തു എന്ന കഥാപാത്രത്തിന് അനുകൂലമായി കണ്‍തുറക്കുന്നതിനെയാണ് ഇന്ദുലേഖ കണ്‍തുറന്നു എന്ന് വിശേഷിപ്പിച്ചതെന്ന് പറയുകയാണ് കൈതപ്രം.

ചന്തു കുതിരപ്പുറത്ത് വരുന്നതിനെ വളരെ ഗംഭീരമായിട്ടാണ് പാട്ടിലെവരികള്‍ അവതരിപ്പിച്ചതെന്നും അത് അസാധ്യ സിനിമയായിരുന്നെന്നും അതിലെ പാട്ടുകള്‍ ഇത്രയും കറക്ടായിട്ട് ആകുമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും കൈതപ്രം പറയുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘വടക്കന്‍ വീരഗാഥയില്‍ ഞാന്‍ എഴുതിയത് ഉണ്ണി ഗണപതിയും ഇന്ദുലേഖ കണ്‍തുറന്നു എന്ന് പറയുന്ന പാട്ടുമാണ്. ഇന്ദുലേഖ പാട്ടില്‍ വളരെ പ്രധാനപ്പെട്ട ഒരു സിറ്റുവേഷനാണ് നടക്കുന്നത്. ഉണ്ണിയാര്‍ച്ച ചന്തുവിന് അനുകൂലമായിട്ട് കണ്ണ് തുറന്നതാണ് സിറ്റുവേഷന്‍. അയാള്‍ വരുന്നതിനെ ഗംഭീരമായിട്ട് അവതരിപ്പിച്ചിട്ടുണ്ട്.

“ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറ്റി” അത് കുതിരപ്പുറത്ത് വരുമ്പോഴാണ് ആ വരികള്‍ വരുന്നത്. എന്നിട്ട് ചോദിക്കുന്നുണ്ട് “എവിടെ സ്വര്‍ഗകന്യകള്‍ എവിടെ സ്വര്‍ണച്ചാമരങ്ങള്‍” എന്ന്. “ആയിരം ജ്വാലാമുഖങ്ങളായ് ധ്യാനമുണരും തുടി മുഴങ്ങി” എന്നാണ് വരികള്‍. അഗ്‌നിപര്‍വതങ്ങള്‍ പൊട്ടുന്നത്രയും വലിയ തുടിയാണ് ഉള്ളില്‍ മുഴങ്ങിയത്.

അതൊരു അസാധ്യ സിനിമയായിരുന്നു ആ പാട്ട് ഇത്രയും കറക്ട് ആകുമെന്ന് എനിക്ക് തോന്നിയിട്ടില്ല,’ കൈതപ്രം പറഞ്ഞു.

കേരള സര്‍ക്കാറിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം, ശാസ്ത്രീയ സംഗീതത്തിലെ ആജീവനാന്ത പ്രവര്‍ത്തനത്തിന് തുളസീവന പുരസ്‌കാരം, പത്മശ്രീ പുരസ്‌കാരം, ഹരിവരാസനം പുരസ്‌കാരം എന്നിവ കൈതപ്രത്തെ തേടിയെത്തി.

സോപാനം എന്ന ചിത്രത്തിന് തിരക്കഥയും എഴുതിയിട്ടുണ്ട്. സ്വാതിതിരുനാള്‍, ആര്യന്‍, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, ദേശാടനം തുടങ്ങി 20ല്‍പ്പരം ചിത്രങ്ങളില്‍ കൈതപ്രം അഭിനയിച്ചു. 1993ല്‍ ഇറങ്ങിയ പൈതൃകത്തിലെ ഗാനരചനയ്ക്കും 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും സംസ്ഥാന ചലച്ചിത്രപുരസ്‌കാരം സ്വന്തമാക്കി.

Content Highlight: Kaithaprm Says About Oru Vadakkan Veeragatha Film Songs