| Wednesday, 9th October 2024, 1:16 pm

തിരുവഞ്ചൂര്‍ ആര്‍.എസ്.എസ് യോഗത്തില്‍ പങ്കെടുത്തെന്ന് കടകംപള്ളി സുരേന്ദ്രന്‍; ആരോപണം അടിയന്തര പ്രമേയത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: പൂരം കലക്കലുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം നിയമസഭയില്‍ തുടരുന്ന സാഹചര്യത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച പ്രമേയത്തിന് മറുപടി പറഞ്ഞ് കടകംപള്ളി സുരേന്ദ്രന്‍.

ആര്‍.എസ്.എസ് കാര്യാലയത്തില്‍ തിരുവഞ്ചൂര്‍ പോയിട്ടുണ്ടെന്നും അതിന്റെ ചിത്രം തെളിവായുണ്ടെന്നും പറഞ്ഞ കടകംപള്ളി ആര്‍.എസ്.എസുമായി രഹസ്യവും പരസ്യവുമായ ബാന്ധവം പുലര്‍ത്തുന്നത് പ്രതിപക്ഷത്തുളളവരാണെന്നും പറഞ്ഞു.

ഗൂഢാലോചനയുടെ ഭാഗമായല്ലാതെ പൂരം കലങ്ങില്ലെന്നും ആ ഗൂഢാലോചനയെ പറ്റി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിരുന്നു. ആ അന്വേഷണത്തില്‍ പ്രതിപക്ഷത്തിലെ പലരും ഉണ്ടാവുമെന്ന ഭയമുള്ളതിനാലാണ് നിലവില്‍ പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണത്തിന് ആവശ്യപ്പെടുന്നതെന്ന് കടകംപള്ളി മറുപടി പറഞ്ഞു.

ഗൂഢാലോചനക്കെതിരെ കൃത്യമായ എസ്.ഐ.ടി അന്വേഷണമുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും കടകം പള്ളി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് ഭരണപക്ഷത്തിരിക്കുമ്പോഴാണ് കേരളത്തിലെ ക്ഷേത്രോത്സവങ്ങളെല്ലാം അലങ്കോലമായത്. ഇങ്ങനെ നിരവധി ക്ഷേത്രങ്ങളില്‍ പൊലീസിനെ കയറ്റുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.

ശിവഗിരിയിലും ചെട്ടികുളങ്ങര ക്ഷേത്രത്തിലും പൊലീസ് കയറിയത് മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹരിയാനയിലെ കോണ്‍ഗ്രസിന്റെ പരാജയം വിശദീകരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ അഭിമുഖത്തെ പരാമര്‍ശിക്കുന്ന പ്രതിപക്ഷത്തിന് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അധിക്ഷേപിക്കാന്‍ കഴിയില്ലെന്നും ആ മോഹം അതി മോഹമാണെന്നും കടകംപള്ളി പറഞ്ഞു.

Content Highlight: kadakampally surendran criticize thiruvanjoor in kerala assembly adjournment motion

We use cookies to give you the best possible experience. Learn more