| Sunday, 5th June 2022, 4:47 pm

പ്രധാനമന്ത്രിയെപ്പോലെ സ്ത്രീകള്‍ക്കായി നിലകൊള്ളുന്ന മറ്റൊരു ഭരണാധികാരിയില്ല; പാചകവാതകവില കൂട്ടിയെന്ന് പറഞ്ഞിട്ടും അമ്മമാര്‍ മോദിയെ കൈവിട്ടില്ല; കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ സ്ത്രീകളെ കണ്ടും കരുതിയും അവരുടെ താല്‍പ്പര്യങ്ങള്‍ക്കായി നിലകൊള്ളുകയും ചെയ്ത മറ്റൊരു ഭരണാധികാരി ഇന്ത്യയുടെ ചരിത്രത്തിലില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

പെട്രോള്‍ വിലയും പാചകവാതകവിലയും കൂട്ടിയെന്ന് പറഞ്ഞിട്ടും അമ്മമാര്‍ മോദിയെ കൈവിട്ടില്ലെന്നും, പ്രധാനമന്ത്രി സ്ത്രീകളുടെ സംരംഭകത്വം ശക്തിപ്പെടുത്തിയെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ഭാരതീയ ജനതാ മഹിളാ മോര്‍ച്ച സംഘടിപ്പിച്ച സംസ്ഥാന മഹിളാ നേതൃസംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരായുള്ള നിലപാടാണ് സ്വീകരിക്കുന്നത്. അതിജീവിതയെ ആരാണ് അപമാനിതയാക്കിയതെന്നും കേരളത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി എന്ത് പദ്ധതിയാണ് ഈ സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും അദ്ദേഹം ചോദിച്ചു.

മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതിയാണ് അവര്‍ കേരളത്തില്‍ പേര് മാറ്റി കൊടുക്കുന്നത്. സ്ത്രീകള്‍ക്കെതിരായുള്ള കടന്നാക്രമണങ്ങളില്‍ അന്വേഷണം നടക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഫലം കണ്ടിട്ട് കേരളത്തില്‍ ബി.ജെ.പി തകര്‍ന്നുപോയെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അതിലൊന്നും കാര്യമില്ല. തൃക്കാക്കരയില്‍ സര്‍ക്കാരിന് ഒരു അടി കൊടുക്കണമെന്ന് ജനങ്ങള്‍ തീരുമാനിച്ചു. ബി.ജെ.പിയ്ക്ക് വോട്ട് ചെയ്താല്‍ സര്‍ക്കാരിനെതിരെ തിരിച്ചടിക്കാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ആ പിന്തുണ ബി.ജെ.പിയ്ക്ക് കിട്ടാതെ പോയതെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: K.Surendran says there is no other ruler who stands for women like the Prime Minister

We use cookies to give you the best possible experience. Learn more