| Monday, 27th February 2023, 9:02 pm

കേരള ജനതയെ മതപരമായി ഭിന്നിപ്പിക്കുന്ന സി.പി.ഐ.എമ്മിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും; അമിത് ഷാ വരുന്നത് അതിനാണ്: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് സി.പി.ഐ.എമ്മെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍ വരുന്നത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന കേരള യാത്രക്ക് മറുപടി പറയാനല്ലെന്നും ഇടത് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ തുറന്നുകാണിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

‘ആരോ പറയുന്നത് കേട്ടു, ഗോവിന്ദന്റെ ജാഥക്കുള്ള മറുപടിയായിട്ടാണ് അമിത് ഷാ വരുന്നത് എന്ന്. ഗോവിന്ദന്‍ എവിടെ കിടക്കുന്നു, അമിത് ഷാ എവിടെ കിടക്കുന്നു. അമിത് ഷാ വരുന്നത് സി.പി.ഐ.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ തുറന്നുകാണിക്കാനാണ്.

കേരളത്തിലെ ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടപ്പ് നടത്തുന്ന ഇടത് സര്‍ക്കാരിന്റെ നടപടിയെ പല്ലും നഖവും ഉപയോഗിച്ച് ബി.ജെ.പി പ്രചരണം നടത്തുന്നുണ്ട്. അതിന് വേണ്ടി അമിത് ഷാ വരും. കേന്ദ്ര മന്ത്രിമാരും വരും. സി.പി.ഐ.എമ്മിന്റെ തട്ടിപ്പിനെതിരെ വലിയ പ്രതിഷേധമുണ്ടാകും. കോണ്‍ഗ്രസിനെ പോലെ ബി.ജെ.പി ഒത്തുകളിക്കില്ല.

ദുരിതാശ്വാസ നിധി തട്ടിപ്പില്‍ കോണ്‍ഗ്രസ് സി.പി.ഐ.എമ്മുമായി ഒത്തുകളിക്കുകയാണ്. പിണറായി വിജയന്റേത് ഫേക്ക് ഗവണ്‍മെന്റാണ്. ഇതിനൊക്കെ എതിരെ മാര്‍ച്ച് അഞ്ചിന് തൃശൂരില്‍ അമിത് ഷാ പ്രസംഗിക്കും,’ സുരേന്ദ്രന്‍ പറഞ്ഞു.

അമിത് ഷാ എന്ന് കേള്‍ക്കുമ്പോള്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭയമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘അമിത് ഷാ എന്ന് കേള്‍ക്കുമ്പോള്‍ മത ഭീകര വാദികള്‍ക്കും പ്രതിലോമ ചിന്തയുള്ളവര്‍ക്കും ഭയമുണ്ടാകും. അവരെ സഹായിക്കുന്നവര്‍ക്കും ഭയമുണ്ട്. അതാണ് റിയാസിലും കാണുന്നത്,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍, തങ്ങള്‍ക്ക് അമിത് ഷായെ ഭയമില്ലെന്നും ഇതൊക്കെ യു.ഡി.എഫിനോട് പറഞ്ഞാല്‍ അവര്‍ ചിലപ്പോള്‍ പേടിച്ചേക്കുമെന്നായിരുന്നു ഇതിന് റിയാസ് മറുപടി പറഞ്ഞത്.

Content Highlight: K. Surendran said that CPI(M) is taking political advantage by dividing the people of Kerala on religious lines

We use cookies to give you the best possible experience. Learn more