| Monday, 15th November 2021, 12:10 pm

എസ്.ഡി.പി.ഐ ക്രിമിനല്‍ സംഘത്തെ സി.പി.ഐ.എമ്മും സര്‍ക്കാരും സംരക്ഷിക്കുകയാണ്; പാലക്കാട്ടെ കൊലപാതകത്തില്‍ കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അപകടകരമായ നിലയിലേക്കാണ് കേരളത്തിന്റെ ക്രമസമാധാനനില പോകുന്നതെന്നും ഇത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐ ക്രിമിനല്‍ സംഘത്തെ സി.പി.ഐ.എമ്മും സര്‍ക്കാരും പൊലീസും സഹായിക്കുന്നത് കൊണ്ടാണ് അടിക്കടി ഇത്തരത്തിലുള്ള
കൊലപാതകം കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. വര്‍ഗീയ ശക്തികളുമായി ചങ്ങാത്തത്തിലാണ് സി.പി.ഐ.എമ്മും സര്‍ക്കാരും. കേരളത്തിലെ പല തദ്ദേശ സ്ഥാപനങ്ങളിലും സി.പി.ഐ.എം, എസ്.എഡി.പി.ഐയുമായി ഭരണെം പങ്കിടുന്നതുകൊണ്ടാണ് കൊലപാതകികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

10 ദിവസത്തിനിടെ രണ്ടാമത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനെയാണ് എസ്.ഡി.പി.ഐ കൊലപ്പെടുത്തിയിരിക്കുന്നത്. തൃശൂര്‍ ചാവക്കാടും ഒരു പ്രവര്‍ത്തകനെ കൊലപ്പെടുത്തിയിരുന്നു. ആ കേസില്‍ എസ്.ഡി.പി.ഐയുടെ പേര് പോലും പൊലീസ് പറഞ്ഞിരുന്നില്ല. അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും വീഴ്ചയാണ് അടിക്കിടെയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഏലപ്പുള്ളി സ്വദേശി സഞ്ജിത്തിനെയാണ് മമ്പറത്ത് വെട്ടിക്കൊലപ്പെടുത്തിയത്. സഞ്ജിത്ത് ഭാര്യയുമായി ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിര്‍ത്തിയാണ് ആക്രമണം നടന്നത്. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍.

സഞ്ജിത്തിന്റെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ട്. രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐയാണെന്ന് ബി.ജെ.പി പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: BJP state president K Surendran responds to Palakkad RSS worker’s murder

We use cookies to give you the best possible experience. Learn more