| Thursday, 21st April 2022, 3:29 pm

സി.പി.ഐ.എമ്മിന്റെ സ്വാഭാവിക സഖ്യകക്ഷിയാണ് ലീഗ്; വൈകാതെ ഇടതുമുന്നണിയിലെത്തും; രണ്ട് കൂട്ടരും ഇന്ത്യാ വിരുദ്ധര്‍: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം വൈകാതെ ഇടതുമുന്നണിയിലെത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സി.പി.ഐ.എമ്മിന്റെ സ്വാഭാവിക സഖ്യകക്ഷിയാണ് ലീഗെന്നും രണ്ട് കൂട്ടരും ഇന്ത്യാ വിരുദ്ധരാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

‘മുസ്‌ലിം ലീഗ് വൈകാതെ ഇടതുമുന്നണിയിലെത്തുമെന്ന് ആദ്യമേ ഞങ്ങള്‍ പറഞ്ഞതാണ്. അതിപ്പോള്‍ ശരിയാവുകയാണ്. ഇ.പി. ജയരാജന്റെ ആഗ്രഹം വെറുതെയാവാനിടയില്ല. അതങ്ങനയേ വരൂ. ദ്വിരാഷ്ട്രവാദത്തിനും ജിന്നക്കും പരസ്യ പിന്തുണ നല്‍കിയ ഒരേ ഒരു പാര്‍ട്ടിയേ ഇന്ത്യയിലുള്ളൂ അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.

സി.പി.ഐ.എമ്മിന്റെ സ്വാഭാവിക സഖ്യകക്ഷി ലീഗാണ്. നയത്തിലും പരിപാടികളിലും ഇന്ത്യാവിരുദ്ധത ഇരുകൂട്ടര്‍ക്കും രക്തത്തിലലിഞ്ഞതാണ്. അഡ്വാന്‍സ് വിപ്‌ളവാഭിവാദ്യങ്ങള്‍. പച്ചച്ചെങ്കൊടി സിന്ദാബാദ്,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.

എല്‍.ഡി.എഫ് വിപുലീകരണം സംബന്ധിച്ച് ഇ.പി. ജയരാജന്‍ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മുസ്‌ലിം ലീഗിന്റെ മുന്നണി പ്രവേശന സാധ്യത സംബന്ധിച്ച പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് മുസ്‌ലിം ലീഗ് വന്നാല്‍ അപ്പോള്‍ ആലോചിക്കാമെന്നായിരുന്നു ഇ.പി. ജയരാജന്റെ പരാമര്‍ശം.

എല്‍.ഡി.എഫ് ശക്തിപ്പെടുകയാണെന്നും പ്രതീക്ഷിക്കാത്ത പലരും മുന്നണിയിലേയ്ക്ക് വരുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. മുന്നണി വിപുലീകരണം എല്‍.ഡി.എഫ് നയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇ.പി. ജയരാജന്റെ പരാമര്‍ശനത്തിന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. ലീഗ് നിലവില്‍ യു.ഡി.എഫിന്റെ ഭാഗമാണെന്നും ഇ.പി. ജയരാജന്റേത് എല്‍.ഡി.എഫിലേയ്ക്കുള്ള ഔദ്യോഗി കക്ഷണമാണെന്ന് കരുതുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുന്നണിമാറ്റം ഇപ്പോള്‍ മുസ്‌ലിം ലീഗിന്റെ അജണ്ടയിലില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നില്‍ക്കുന്നിടത്ത് ഉറച്ചു നില്‍ക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ് എന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം. എല്‍.ഡി.എഫ് പ്രവേശനം ഇപ്പോള്‍ പാര്‍ട്ടിയുടെ അജണ്ടയിലോ ചര്‍ച്ചയിലോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: K Surendran has said that Muslims will soon join the Left Front.

We use cookies to give you the best possible experience. Learn more