| Thursday, 31st August 2023, 8:41 pm

അവസാന നിമിഷം പുതപ്പള്ളിയില്‍ മത്സരം ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍: സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരം എന്‍.ഡി.എയും കോണ്‍ഗ്രസും തമ്മിലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരന്ദ്രേന്‍. തെരഞ്ഞെടുപ്പ് അവസാന നിമിഷത്തിലേക്ക് എത്തിയപ്പോള്‍ എല്‍.ഡി.എഫ് ചിത്രത്തില്‍ നിന്ന് പോയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

‘എല്‍.ഡി.എഫിന്റെ തകര്‍ച്ച വലിയതോതില്‍ ബി.ജെ.പിക്ക് അനുകൂലമായി മാറും. സി.പി.ഐ.എമ്മിന്റെ പരിപാടികളില്‍ മുഖ്യമന്ത്രിയടക്കമുള്ള അവരുടെ മന്ത്രിമാര്‍ വരുമ്പോള്‍ പുറത്തുനിന്നാണ് ആളുകളെ വരുന്നത്.

വലിയ പ്രതിസന്ധിയാണ് എല്‍.ഡി.എഫ് നേരിടുന്നത്. യു.ഡി.എഫും എന്‍.ഡി.എയും തമ്മിലുള്ള മത്സരമാണ് അവസനാന നിമിഷം പുതുപ്പള്ളിയിലുണ്ടാകുന്നത്,’ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം പുതുപ്പള്ളിയിലെ തെരഞ്ഞടുപ്പിന് ആറ് ദിവസം മാത്രം ബാക്കി നില്‍ക്കെ അവസാനഘട്ട പ്രചാരണത്തിലാണ് മൂന്ന് മുന്നണികളും. പരസ്യപ്രചാരണത്തിന് ഇനി നാല് ദിവസം മാത്രമാണ് ബാക്കി. പുറത്തുനിന്നടക്കമുള്ള
താരപ്രചാരകരെ ഇറക്കി പ്രചാരണം കൂടുതല്‍ കൊഴുപ്പിക്കാനും മുന്നണികള്‍ ലക്ഷ്യമിടുന്നു. നാളെ മുഖ്യമന്ത്രി മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും. മന്ത്രിമാരായ എം.ബി.രാജേഷ്, വീണാ ജോര്‍ജ്, കെ.രാധാകൃഷ്ണന്‍, പി.പ്രസാദ്, സജി ചെറിയാന്‍, റോഷി അഗസ്റ്റിന്‍ തുടങ്ങിയ മന്ത്രിമാരും അവസാന ദിന പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

യു.ഡി.എഫിനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ.ആന്റണി, ശശി തരൂര്‍ എന്നിവരെ അവസാന ദിനങ്ങളില്‍ പ്രചാരണത്തിന് എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. യു.ഡി.എഫ് ഘടക കക്ഷി നേതാക്കളും പ്രചാരണത്തിനുണ്ടാകും.

Content Highlight:  K. Surandren said that the competition in the Pudupally by-election will be between NDA and Congress

We use cookies to give you the best possible experience. Learn more