| Sunday, 29th August 2021, 1:44 pm

സുധാകരനും താനും മൂലക്കിരുന്ന് തയ്യാറാക്കിയ പട്ടികയല്ലെന്ന് വി.ഡി സതീശന്‍; രണ്ട് ഗ്രൂപ്പ് നേതാക്കള്‍ മാത്രം തീരുമാനങ്ങളെടുത്തിരുന്നതില്‍ നിന്നും കാര്യങ്ങള്‍ മാറിയെന്ന് സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷ പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു. പട്ടിക തയ്യാറാക്കുമ്പോള്‍ സംസ്ഥാന തലത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയില്ലെന്ന രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും വിമര്‍ശനത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളിയിരിക്കുകയാണ്.

ചര്‍ച്ചകള്‍ നടന്നില്ലെന്ന പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ഇരുവരോടും സംസാരിച്ചിരുന്നെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഡി.സി.സി അധ്യക്ഷന്മാരുടെ ലിസ്റ്റ് താനും സുധാകരനും മൂലയില്‍ ഇരുന്ന് തയ്യാറാക്കി കൊടുത്തതല്ലെന്നും താഴെത്തട്ടിലുള്ളവരുമായി വരെ ചര്‍ച്ച നടത്തിയാണ് ഇത് തയ്യാറാക്കിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. 18 വര്‍ഷമായി തുടരുന്ന പല രീതികളെയും മാറ്റിക്കുറിച്ചുകൊണ്ടാണ് അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതെന്നും സതീശന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലും തരുന്ന ലിസ്റ്റ് കൊടുക്കാനാണ് താനെങ്കില്‍ എന്തിനാണ് ഈ സ്ഥാനത്ത് ഇരിക്കുന്നതെന്നും വി.ഡി. സതീശന്‍ ചോദിച്ചു. ഡി.സി.സി പട്ടികയുടെ എല്ലാ ഉത്തരവാദിത്തവും തനിക്കും കെ. സുധാകരനുമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. അനാവശ്യ സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ ചാണ്ടി നല്‍കിയ പേരുകളുള്ള ഡയറി ഉയര്‍ത്തിക്കാട്ടിയായിരുന്നു കെ. സുധാകരന്‍ പ്രതികരിച്ചത്. ഉമ്മന്‍ ചാണ്ടിയുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മറിച്ചുള്ള പ്രസ്താവന മനോവിഷമമുണ്ടാക്കിയെന്നും സുധാകരന്‍ പറഞ്ഞു. നടപടി ശരിയായോ എന്ന് ഉമ്മന്‍ ചാണ്ടി തന്നെ പരിശോധിക്കണമെന്നും സുധാകന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ രണ്ട് ഗ്രൂപ്പുകളിലെ നേതാക്കള്‍ മാത്രം ചര്‍ച്ച നടത്തിയാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിയെന്നും സുധാകരന്‍ പറഞ്ഞു.

പട്ടികയെ പിന്തുണച്ച് കെ. മുരളീധരന്‍ എം.പിയും രംഗത്തുവന്നിരുന്നു. കൂടുതല്‍ ജനകീയമായ മുഖമാണ് ഈ പുനസംഘടനയിലൂടെ കോണ്‍ഗ്രസിനുണ്ടായതെന്ന് മുരളീധരന്‍ പറഞ്ഞു.

ഡി.സി.സി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി വിശദമായ ചര്‍ച്ചകള്‍ സംസ്ഥാന തലത്തില്‍ നടക്കേണ്ടതായിരുന്നു എന്നായിരുന്നു രമേശ് ചെന്നിത്തല പട്ടികയെ വിമര്‍ശിച്ചുകൊണ്ട് പ്രതികരിച്ചിരുന്നത്. അങ്ങനെ നടന്നിരുന്നെങ്കില്‍ ഹൈക്കമാന്റിന്റെ ഇടപെടല്‍ കുറക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി പല വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെട്ടു എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

ഏറെ നാളത്തെ പ്രതിസന്ധികള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് കേരളത്തിലെ ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി കോണ്‍ഗ്രസ് പുറത്തുവിട്ടത്.

അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ത്താ കുറിപ്പിലൂടെയാണ് ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കിയ അന്തിമ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ തന്നെ അധ്യക്ഷസ്ഥാനത്തെ ചൊല്ലി ഗ്രൂപ്പ് തര്‍ക്കങ്ങളും മുതിര്‍ന്ന നേതാക്കള്‍ തങ്ങളുടെ അനുയായികളെ സ്ഥാനത്തെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ. സുധാകരന്റെയും വി.ഡി. സതീശന്റെയും ഇഷ്ടക്കാരെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നതെന്ന ആരോപണങ്ങള്‍ ശക്തമായിരുന്നു. ഇരു നേതാക്കളുടെയും ഇഷ്ടക്കാരെ പട്ടികയില്‍ തിരുകി കയറ്റിയെന്ന് ആരോപിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍ കുമാര്‍ അടക്കമുള്ള നേതാക്കള്‍ ഭാരവാഹി പട്ടികയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: K Sudhakarana and V D Satheeshan against Oommen Chandy and Ramesh Chennithala

We use cookies to give you the best possible experience. Learn more