| Monday, 27th March 2023, 8:09 pm

സി.പി.ഐ.എമ്മിലെ സ്ത്രീകളെ അധിക്ഷേപിച്ച സുരേന്ദ്രന്‍ മാപ്പ് പറയണം: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ‘സി.പി.ഐ.എമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്ന ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവന അപലപനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തില്‍ സമീപകാലത്ത് കേട്ടിട്ടില്ലെന്നും ഫേസ്ബുക്കിലെഴുതിയ പ്രസ്താവനയില്‍ കെ. സുധാകരന്‍ പറഞ്ഞു.

സ്വന്തം പാര്‍ട്ടിയിലെ വനിതകളെ അപമാനിച്ചിട്ടും സി.പി.ഐ.എം പുലര്‍ത്തുന്ന മൗനം ഞെട്ടിക്കുന്നതാണെന്നും സുധാകരന്‍ പറഞ്ഞു.

‘നരേന്ദ്ര മോദിയുടെ അടിമയെ പോലെ കേരളം ഭരിക്കുന്ന പിണറായി വിജയനും സി.പി.ഐ.എമ്മിനും ഈ പരാമര്‍ശത്തിനെ എതിര്‍ക്കാന്‍ ഭയമായിരിക്കാം. സ്വന്തം പാര്‍ട്ടിയിലെ വനിതകളെ അപമാനിച്ചിട്ടും സി.പി.ഐ.എം പുലര്‍ത്തുന്ന മൗനം ഞെട്ടിക്കുന്നതാണ്.

 

ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടാണോ കെ. സുരേന്ദ്രനെതിരെ ശബ്ദിക്കാന്‍ പിണറായി വിജയനും എം.വി. ഗോവിന്ദനും ഒക്കെ ഭയപ്പെടുന്നത്? എന്തെങ്കിലും നാക്കുപിഴകള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും വീഴുമ്പോള്‍ വലിയ പ്രതികരണങ്ങള്‍ നടത്തുന്ന സി.പി.ഐ.എം നേതാക്കളുടെയും സഹയാത്രികരുടെയും നാവിറങ്ങി പോയിരിക്കുന്നു.

രാഷ്ട്രീയമായി എതിര്‍ചേരിയില്‍ ആണെങ്കിലും ഈ വിഷയത്തില്‍ സി.പി.ഐ.എമ്മിനെ പോലെ ബി.ജെ.പിയെ ഭയന്ന് മിണ്ടാതിരിക്കാന്‍ കോണ്‍ഗ്രസിനാവില്ല. സി.പി.ഐ.എമ്മിലെ സ്ത്രീകളെ അപമാനിച്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണം. കെ. സുരേന്ദ്രനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ധൈര്യവും കാണിക്കണം,’ സുധാകരന്‍ പറഞ്ഞു.

ഞായറാഴ്ച തൃശൂരിലായിരുന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ വിവാദ
പരാമര്‍ശം. ബി.ജെ.പിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: K.Sudhakaran Says K. Surendran should apologize for abusing women in CPIM

We use cookies to give you the best possible experience. Learn more