ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് ഡോക്ടറേറ്റ്, കുട്ടി സഖാക്കളുടെ മേശവിരിപ്പില്‍ സര്‍വകലാശാലകളുടെ ഉത്തരക്കടലാസുകള്‍; സര്‍ക്കാരിനെ കടന്നാക്രമിച്ച് സുധാകരന്‍
Kerala News
ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് ഡോക്ടറേറ്റ്, കുട്ടി സഖാക്കളുടെ മേശവിരിപ്പില്‍ സര്‍വകലാശാലകളുടെ ഉത്തരക്കടലാസുകള്‍; സര്‍ക്കാരിനെ കടന്നാക്രമിച്ച് സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th December 2021, 1:53 pm

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലുകള്‍ക്ക് പന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

സര്‍വകലാശാലകളുടെ സര്‍വാധികാരിയായ ഗവര്‍ണറെ നോക്കുകുത്തിയാക്കി പിണറായി വിജയന്‍ നടത്തുന്ന ക്രമക്കേടുകള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

നാടിന്റെ ഉന്നത വിദ്യാഭ്യാസ നിലവാരം തകര്‍ക്കാനുള്ള സി.പി.ഐ.എമ്മിന്റെ ശ്രമങ്ങള്‍ക്കെതിരെ പൊതു സമൂഹത്തിന്റെ ശബ്ദം ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാര്‍ട്ടി ബന്ധുക്കള്‍ക്ക് തറവാട്ട് സ്വത്ത് എന്ന പോലെ നിയമനം കൊടുക്കുന്ന, ദുര്‍ഗന്ധം വമിക്കുന്ന ഈജിയന്‍ തൊഴുത്തായി സര്‍വകലാശാലകള്‍ മാറിയിരിക്കുന്നുയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുത്തു.

കുട്ടി സഖാക്കളുടെ മേശവിരിപ്പില്‍ വരെ സര്‍വകലാശാലകളുടെ ഉത്തരക്കടലാസുകള്‍ എത്തുന്ന വഴികളാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. യാതൊരു നിലവാരവുമില്ലാത്ത പല ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് പോലും പേരിന്റെ മുന്നില്‍ ചേര്‍ക്കാന്‍ ഡോക്ടറേറ്റ് കിട്ടിയതെങ്ങനയെന്ന മലയാളികളുടെ സംശയവും ഇതോടെ മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘രാജീവ്, രാഗേഷ്, ബിജു, ഷംസീര്‍, രാജേഷ്. സി.പി.ഐ.എമ്മിന്റെ യുവനേതാക്കളുടെ പട്ടികയല്ലിത്, ഭാര്യമാരെ സര്‍വ്വകലാശാലകളില്‍ അനധികൃതമായി തിരുകി കേറ്റിയ സഖാക്കളുടെ പേരുകളാണിവ. ഈ പട്ടികയില്‍ ഇടം നേടാനാണ് ഡി.വൈ.എഫ്.ഐ നേതാക്കള്‍ പിണറായി വിജയന്റെ അഴിമതികള്‍ക്കെതിരെ ചെറുശബ്ദം പോലുമുയര്‍ത്താതെ പഞ്ചപുച്ഛമടക്കി അടിമകളെപ്പോലെ ജീവിക്കുന്നത്,’ സുധാകരന്‍ പറഞ്ഞു.

അതേസമയം, കണ്ണൂര്‍, കാലടി സര്‍വകലാശാല വി.സി. നിയമന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും നേര്‍ക്കുനേരാവുകയാണ്.
സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ അസഹനീയമാണെന്നും ഇഷ്ടക്കാരുടെ നിയമനങ്ങള്‍ തകൃതിയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവര്‍ത്തിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടിക്കെതിരെ മാധ്യമങ്ങളോടും ഗവര്‍ണര്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  K. Sudhakaran criticized Pinarayi Vijayan, after  Arif Mohammad Khan’s revelations regarding the re – appointment of Kannur University Vice Chancellor