| Thursday, 4th January 2024, 1:09 pm

പിണറായി വിജയനെ നരേന്ദ്ര മോദി കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നു; പരിഹസിച്ച് സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍.

സ്വര്‍ണ്ണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പറഞ്ഞ പ്രധാനമന്ത്രി, കൊള്ളക്കാരനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്നും സുധാകരന്‍ പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്ത് കേസ് ഉണ്ടായപ്പോള്‍ കേന്ദ്രത്തിന്റെ അഞ്ച് അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇരമ്പിക്കയറിയെന്നും എന്നാല്‍, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ഏജന്‍സികളെല്ലാം വന്നതിലും സ്പീഡില്‍ തിരിച്ചുപോയെന്നും സുധാരന്‍ പറഞ്ഞു. ആ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ട് മറിച്ച് പിണറായി വിജയനെ ബി.ജെ.പി രണ്ടാമതും മുഖ്യമന്ത്രിയാക്കുകയും ചെയ്‌തെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

‘പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണി പോലെയാണ് പ്രധാനമന്ത്രി സംരക്ഷിക്കുന്നത്. നവകേരള യാത്രയില്‍ മോദിക്കെതിരേ ഒരക്ഷരം പോലും മുഖ്യമന്ത്രി ഉരിയാടിയില്ല. ഇത്രയും ജനദ്രോഹകരമായ യാത്രയില്‍ ഒരു കീറത്തുണി പോലും ഉയര്‍ത്തി പ്രതിഷേധിക്കാന്‍ ബി.ജെ.പി തയാറായിട്ടില്ല.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിനീളെ ആക്രമിക്കപ്പെട്ടപ്പോള്‍ ബി.ജെ.പിക്കാര്‍ അതു കണ്ടു രസിച്ചു. അതുപോലെ ബി.ജെ.പി നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പുള്ള കൊടകര കുഴല്‍പ്പണക്കേസ് വളരെ എളുപ്പത്തില്‍ ഒത്തുതീര്‍ന്നു,’ സുധാകരന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, കുഴല്‍പ്പണം, വിദേശനാണ്യ വിനിമയചട്ട ലംഘനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഒരു ഘട്ടത്തില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ബലിയാടാക്കി ജയിലിലടയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് കേരളത്തെ കൊള്ളയടിച്ചതെന്ന് കേസിലെ പ്രധാനപ്പെട്ട പ്രതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. മാത്രമല്ല ഇപ്പോള്‍ അവരെ വേട്ടയാടുന്ന തിരക്കിലാണ് ഭരണകൂടമെന്നും സുധാകരന്‍ പറഞ്ഞു.

ഇല്ലാത്ത കേസുകളില്‍ പോലും കുടുക്കി പ്രതിപക്ഷ നേതാക്കളെ രാജ്യമാകെ മോദി ഭരണകൂടം വേട്ടയാടുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രധാന ജോലി തന്നെ ഇപ്പോള്‍ അതാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

എന്നാല്‍, കേരള മുഖ്യമന്ത്രിക്കെതിരേ വ്യക്തമായ തെളിവുകളും മൊഴികളും നിലനില്‍കെയാണ് എല്ലാ കേസുകളും തേച്ചുമാച്ചതെന്നും സുധാകരന്‍ പറഞ്ഞു.

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വെറും നനഞ്ഞ പടക്കമായെന്നും അയോധ്യക്ഷേത്രം ഉയരുന്ന യു.പിക്ക് 15,700 കോടി രൂപ കഴിഞ്ഞ ആഴ്ച അനുവദിച്ചപ്പോള്‍ കേരളത്തിന് മോദിയുടെ ഒരുകെട്ട് ഗ്യാരണ്ടി മാത്രമാണ് ലഭിച്ചതെന്നും സുധാകരന്‍ പരിഹസിച്ചു.

Content Highlight: k Sudhakaran criticise narendra modi and pinarayi vijayan

We use cookies to give you the best possible experience. Learn more