| Wednesday, 25th November 2020, 4:06 pm

ഡി.സി.സിയോട് ആലോചിക്കാതെ സ്ഥാനാര്‍ത്ഥികളെ മാറ്റിയ തീരുമാനം അംഗീകരിക്കില്ല; മുല്ലപ്പള്ളിക്കെതിരെ കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.പി.സി.സി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ. സുധാകരന്‍ എം.പി. ഡി.സി.സിയോട് ആലോചിക്കാതെ കണ്ണൂരിലെ മൂന്ന് സ്ഥാനാര്‍ത്ഥികളെ മാറ്റിയ കെ.പി.സി.സി തീരുമാനം അംഗീകരിക്കില്ലെന്ന് സുധാകരന്‍ പ്രതികരിച്ചു.

വ്യക്തി താത്പര്യങ്ങളെ സംരക്ഷിക്കുന്ന കെ.പി.സി.സി നിലപാട് ദുഖകരമാണ്. മൂന്ന് കെ.പി.സി.സി സ്ഥാനാര്‍ത്ഥികള്‍ക്കും കൈപ്പത്തി ചിഹ്നം നല്‍കില്ല. ഡി.സി.സി നേരത്തെ പ്രഖ്യാപിച്ചവര്‍ തന്നെ പാര്‍ട്ടിയുടെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമെന്നും ഡി.സി.സി സ്ഥാനാര്‍ത്ഥികളാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെന്നും കെ. സുധാകരന്‍ പറഞ്ഞു.

കണ്ണൂര്‍ ഇരിക്കൂര്‍ ബ്ലോക്കിലെ ഒരു ഡിവിഷന്‍, തലശ്ശേരിയിലെ തിരുവങ്ങാട് വാര്‍ഡ്, പയ്യാവൂരിലെ കണ്ടകശ്ശേരി എന്നിവിടങ്ങളിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനിടെ ഇവിടെ ഗ്രൂപ്പ് തര്‍ക്കമുണ്ടാകുകയും ചര്‍ച്ചയ്‌ക്കൊടുവില്‍ മൂന്ന് പേര്‍ക്ക് കൈപ്പത്തി ചിഹ്നം നല്‍കുവാനും ഡി.സി.സി തീരുമാനമെടുത്തിരുന്നു. എന്നാല്‍ മറുവിഭാഗം കെ.പി.സി.സിക്ക് നേരിട്ട് പരാതി നല്‍കി.

ഇത് പരിഗണിച്ച കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചര്‍ച്ച കൂടാതെ പരാതിക്കാരെ സ്ഥാനാര്‍ഥികളാക്കി പ്രഖ്യാപിക്കുകയുമായിരുന്നു. തുടര്‍ന്നാണ് മുല്ലപ്പള്ളിയുടെ തീരുമാനത്തിനെതിരെ കണ്ണൂര്‍ ഡി.സി.സി രംഗത്തെത്തിയത്.

വടകരയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനായി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വ്യക്തമാക്കി നേരത്തെ കെ.മുരളീധരന്‍ എം.പിയും രംഗത്തെത്തിയിരുന്നു. വിമത സ്ഥാനാര്‍ത്ഥിക്ക് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം.

വടകരയില്‍ ബ്ലോക്ക് കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നത്തില്‍ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ വിമതന്‍ ഉണ്ടെന്നാണ്, ഞാന്‍ അന്വേഷിച്ചപ്പോള്‍ അയാള്‍ക്ക് ഡി.സി.സി തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചിട്ടില്ലെന്നാണ് അറിഞ്ഞത്.

ആര്‍.എം.പി സ്ഥാനാര്‍ത്ഥിയാണ് അവിടെ എന്നാണ് അറിഞ്ഞത്. പിന്നീട് കണ്‍വെന്‍ഷന്‍ ഒക്കെ കഴിഞ്ഞപ്പോഴാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത് അറിഞ്ഞത്, ഇത് ശരിക്കും ഒഴിവാക്കേണ്ടതാണ്.

കെ.പി.സി.സി പ്രസിഡന്റിന്റെ പിന്തുണയുണ്ടെന്ന് സ്ഥാനാര്‍ത്ഥി പറയുമ്പോള്‍ സ്ഥലം എംപി എന്ന നിലയില്‍ ഇത് എന്നെയും അറിയിക്കണമായിരുന്നു. സ്ഥാനാര്‍ത്ഥി സംബന്ധിച്ച തര്‍ക്കങ്ങള്‍ തീര്‍ന്നു മാത്രമേ ഇനി പ്രചരണ രംഗത്ത് ഇറങ്ങുകയുള്ളൂ.

ഒരു സീറ്റില്‍ മാത്രമല്ല മണ്ഡലത്തില്‍ പൊതുവേ എന്ന നിലയിലാണ് തീരുമാനം. ഇത്തരം ഒരു ആശയക്കുഴപ്പം വരാന്‍ പാടില്ലായിരുന്നു. സ്ഥാനാര്‍ത്ഥികളുടെ പേരില്‍ ആശയക്കുഴപ്പം ഉണ്ടായാല്‍ ആര്‍ക്ക് വേണ്ടി വോട്ട് തേടുമെന്നും മുരളീധരന്‍ ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more