| Friday, 24th May 2024, 1:56 pm

25 കോടി രൂപയുടെ ബാര്‍കോഴ അഴിമതി, മന്ത്രി എം.ബി. രാജേഷ് രാജിവെക്കണം: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുതിയ ബാര്‍കോഴ ആരോപണത്തില്‍ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. 25 കോടിയുടെ അഴിമതി നടത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ മദ്യനയം നടപ്പിലാക്കുന്നതെന്ന് കെ. സസുധാകരന്‍ ആരോപിച്ചു.

എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് ഉടന്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ സംസ്ഥാനത്തെ 900 ബാറുകളില്‍ നിന്ന് 2.5ലക്ഷം രൂപയാണ് ഇപ്പോള്‍ പിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പും വലിയ തുക സമാഹരിച്ചിട്ടുണ്ട്. അതിന്റെ കുടിശികയാണ് ഇപ്പോള്‍ പിരിക്കുന്നത്. ഐ.ടി പാര്‍ക്കുകളില്‍ മദ്യം വില്‍ക്കുക, ബാറിന്റെ സമയ പരിധി കൂട്ടുക, ഡ്രൈഡേ പിന്‍വലിക്കുക തുടങ്ങി ബാറുടമകള്‍ക്ക് കോടികള്‍ ഉണ്ടാക്കി നല്‍കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്,’ കെ. സുധാകരന്‍ പറഞ്ഞു.

മദ്യനയത്തിന് ഇളവ് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കോഴ നല്‍കാന്‍ ബാറുടമകള്‍ പണപ്പിരിവ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ബാര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.

ഓരോ ബാറുടമയും രണ്ട് ലക്ഷം രൂപ നല്‍കണമെന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ പിരിവ് നടത്തിയത് കോഴ നല്‍കാന്‍ അല്ലെന്നും കെട്ടിട നിര്‍മാണത്തിന് വേണ്ടിയാണെന്നും സംസ്ഥാന പ്രസിഡന്റ് വി. സുനില്‍ കുമാര്‍ പറഞ്ഞു.

കെട്ടിട നിര്‍മാണത്തിന് എതിരെ അനിമോന്‍ സമാന്തര സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചതിനാല്‍ വ്യാഴാഴ്ച അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്‌തെന്നും വി. സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച കൊച്ചിയില്‍ നടന്ന സംഘടനാ യോഗത്തിന് പിന്നാലെയാണ് ഇടുക്കിയിലെ ബാര്‍ ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അനിമോന്‍ ശബ്ദ സന്ദേശം അയച്ചത്.

ഇലക്ഷന്‍ കഴിഞ്ഞാല്‍ പുതിയ പോളിസി നിലവില്‍ വരും. ഒന്നാം തീയ്യതിയിലുള്ള ഡ്രൈ ഡേ എടുത്ത് കളയും. ഇതൊക്കെ ചെയ്ത് തരുന്നുണ്ടെങ്കില്‍ നമ്മള്‍ കൊടുക്കേണ്ടതൊക്കെ കൊടുക്കണം. അതുകൊണ്ട് രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാന്‍ പറ്റുന്നവര്‍ രണ്ട് ദിവസം കൊണ്ട് കൊടുക്കണമെന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

അസോസിയേഷന്‍ പ്രസിഡന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പണപ്പിരിവെന്നും സഹകരിച്ചാല്‍ എല്ലാവര്‍ക്കും നല്ലതെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ശബ്ദ സന്ദേശം അയച്ച അനിമോന്‍ ഇതുവരെ ആരോപണങ്ങളില്‍ പ്രതികരിച്ചിട്ടില്ല.

Content Highlight: k sudhakaran against liquor policy in kerala

We use cookies to give you the best possible experience. Learn more