| Monday, 18th July 2022, 8:28 pm

'വേണ്ടിയിരുന്നില്ല, ചിന്തിക്കാതെ പറഞ്ഞതാണ്'; എം.എം മണിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എം.എം മണിയെ ചിമ്പാന്‍സിയോടുപമിച്ച പരാമര്‍ശം വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. തെറ്റിനെ തെറ്റായി കാണുന്നുവെന്നും, ന്യായീകരണത്തിനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പെട്ടെന്നുണ്ടായ ക്ഷോഭത്തിലാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മനസ്സില്‍ ഉദ്ദേശിച്ച കാര്യമല്ല പുറത്തുവന്നതെന്നും അധികം ചിന്തിക്കാതെയുണ്ടായ പ്രതികരണമാണെന്നും കെ. സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പത്രസമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശം വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം കുറിച്ചു.

‘ഇന്നത്തെ പത്രസമ്മേളനത്തില്‍ നടത്തിയൊരു പരാമര്‍ശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോള്‍ തോന്നി.

ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോള്‍, പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്.

മനസ്സില്‍ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും.
തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു,’ കെ. സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മഹിള കോണ്‍ഗ്രസില്‍ മാര്‍ച്ചില്‍ ചിമ്പാന്‍സിയുടെ പടത്തില്‍ എം.എം മണിയുടെ ചിത്രം വെച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതുതന്നെയല്ലേ അദ്ദേഹത്തിന്റെ മുഖം എ്‌നായിരുന്നു കെ. സുധാകരന്റെ പരാമര്‍ശം.

‘ഒറിജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോ, അതിപ്പോ അങ്ങനെ ആയതുകൊണ്ട് ഞങ്ങള്‍ എന്തു പിഴച്ചു, സൃഷ്ടാവിനോട് പറയുകയല്ലാതെ. മഹിള കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചത് അവരുടെ മാന്യതയാണ്. മണിക്ക് അതൊന്നും ഇല്ലല്ലോ’ എന്നായിരുന്നു സുധാകരന്റെ മറുപടി.

‘ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’ എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം. സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എം.എം. മണി മാപ്പ് പറയണമെന്നും അനാവശ്യം പറയരെതെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും ഉറച്ചുനില്‍ക്കുന്നുവെന്നുമായിരുന്നു എം.എം മണിയുടെ വാദം.

Content highlight: K. Sudakaran apologizes for controversial remarks against MM Mani

We use cookies to give you the best possible experience. Learn more