| Tuesday, 19th July 2022, 10:35 pm

സ്വാഭാവിക പ്രതിഷേധങ്ങളെ വധശ്രമവും ഗൂഢാലോചനയുമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ വെറും ഭീരുക്കളാണ്: കെ. എസ് ശബരിനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജനവിരുദ്ധ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളെ കള്ളക്കഥകളിലൂടെ തകര്‍ക്കാനാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് കെ. എസ്. ശബരിനാഥ്. ജാമ്യം ലഭിച്ചതിന് പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വാഭാവിക പ്രതിഷേധങ്ങളെ വധശ്രമവും ഗൂഡാലോചനയുമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ വെറും ഭീരുക്കളാണെന്നും പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അനിവാര്യമായ ഘടകമാണെന്നും അദ്ദേഹം കുറിച്ചു.

മുഖ്യമന്ത്രിയെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ കെ.എസ്. ശബരിനാഥിന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ശബരിനാഥ് രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

‘പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അനിവാര്യമായ ഘടകമാണ്.
ജനവിരുദ്ധ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളെ കള്ളക്കഥകളിലൂടെ തകര്‍ക്കാനാകില്ല.

സ്വാഭാവിക പ്രതിഷേധങ്ങളെ വധശ്രമവും ഗൂഢാലോചനയുമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ വെറും ഭീരുക്കളാണ്.

സര്‍ക്കാരിനെതിരെയുള്ള പോരാട്ടങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് സധൈര്യം തുടരും,’

ശബരിനാഥിന് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും രംഗത്തെത്തിയിരുന്നു.
എതിര്‍ക്കുന്നവരെ മുഴുവന്‍ കള്ളക്കേസില്‍ കുടുക്കുന്ന ഭരണകൂട ഭീകരതയാണ് കേരളത്തില്‍ അരങ്ങേറുന്നതെന്നായിരുന്നു കെ. സുധാകരന്റെ പരാമര്‍ശം. ഒരു മുഖ്യമന്ത്രി ഒരിക്കലും ഉള്‍പ്പെടാന്‍ പാടില്ലാത്ത കള്ളക്കടത്ത് കേസില്‍ കുരുക്കിലായ പിണറായി വിജയന്‍ അത് കേരള ജനതയില്‍ നിന്ന് മറയ്ക്കാന്‍ കളിച്ചു കൂട്ടുന്ന കള്ളക്കളികളുടെ അവസാനത്തെ അടവാണ് ശബരിനാഥിന്റെ അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു.
താനും മകളും നടത്തിയ കള്ളക്കടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ജയിലിലടക്കാനാണ് പിണറായി വിജയന്റെ തീരുമാനമെങ്കില്‍ കേരളത്തിലെ ജയിലുകള്‍ പോരാതെ വരുമെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

ഈ ജനാധിപത്യ വിരുദ്ധതയ്ക്ക് അനുകൂലമായി കൈയ്യടിക്കുന്നവരെ ഓര്‍ത്ത് തങ്ങള്‍ക്ക് സഹതാപമുണ്ടെന്നും കെ. സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മൊബൈല്‍ ഫോണ്‍ പൊലീസിന് മുന്നില്‍ ഹാജരാക്കണം, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ കൃത്യമായി ഹാജരാകണമെന്നതുള്‍പ്പെടെയുള്ള ഉപാധികളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ശബരിനാഥിന് ജാമ്യം അനുവദിച്ചത്. മൂന്ന് ദിവസങ്ങളിലായി അന്വേഷണ സംഘത്തിന് മുന്നില്‍ ശബരിനാഥ് ഹാജരാകേണ്ടതുണ്ട്. ബോണ്ടും ജാമ്യത്തിന് ബാധകമാക്കിയിട്ടുണ്ട്. 50,000 രൂപയുടെ ആള്‍ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം നിരാകരിച്ചുകൊണ്ടായിരുന്നു ശബരിനാഥിന് ജാമ്യം അനുവദിച്ചത്. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കണമെന്നും മറ്റ് പ്രതികളോടൊപ്പം ചോദ്യം ചെയ്യണമെന്നും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫോണ്‍ താന്‍ നല്‍കാമെന്ന് ശബരിനാഥ് ഉറപ്പുനല്‍കിയതോടയൊണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

Content Highlight: K sabarinath says will continue to protest against anti democratic government

We use cookies to give you the best possible experience. Learn more