| Thursday, 28th March 2024, 9:27 pm

ആ സമയത്ത് മുടിയും താടിയും നീട്ടിയ എന്നെ കണ്ട് കഞ്ചാവാണെന്ന് പറഞ്ഞവരുണ്ട്; ആടുജീവിതത്തിലെ ഹക്കിം പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾ ഏവരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം.

ഇന്ന് തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.

പൃഥ്വിയെ പോലെ തന്നെ ചിത്രത്തിൽ എടുത്ത് പറയേണ്ട മേക്ക് ഓവർ നടത്തിയ നടനാണ് കെ.ആർ.ഗോകുൽ. നോവൽ വായിച്ച എല്ലാവരിലും ഇന്നും നോവായി അവശേഷിക്കുന്ന ഹക്കീമിനെ ഏറ്റവും ഗംഭീരമായാണ് ഈ യുവ നടൻ ചെയ്ത് വെച്ചിട്ടുള്ളത്. മുമ്പ് ബാലതാരമായി അഭിനയിച്ചിട്ടുള്ള ഗോകുൽ തീർച്ചയായും മലയാള സിനിമയ്ക്ക് ഒരു മുതൽകൂട്ടാണെന്ന് ഒറ്റ ചിത്രം കൊണ്ട് തെളിയിച്ചിട്ടുണ്ട്.

കൊവിഡ് സമയത്ത് വീട്ടിലുള്ളപ്പോഴാണ് ഗോകുൽ കഥാപാത്രത്തിന് വേണ്ട ശാരീരിക മാറ്റങ്ങൾ നടത്തിയത്. ആ സമയത്ത് ചില നാട്ടുകാർ തന്നെ കണ്ട് കഞ്ചാവാണെന്ന് പറഞ്ഞിട്ടുണ്ടെന്നും ഒരു ഹെൽമെറ്റ്‌ കേസിന്റെ പേരിൽ പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ തന്നെ പരിശോധിച്ചിട്ടുണ്ടെന്നും ഗോകുൽ പറഞ്ഞു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു ഗോകുൽ.

‘മെലിഞ്ഞ്, മുടിയും താടിയും നീട്ടിയ ഒരു സാധാരണ പയ്യനെ കണ്ടാൽ സ്വാഭാവികമായും നാട്ടുകാർ പലതും പറയുമല്ലോ. കഞ്ചാവ് ആണെന്നൊക്കെ പറഞ്ഞ് നടക്കാനുള്ള സാധ്യതയുണ്ടല്ലോ. അങ്ങനെ പറഞ്ഞ് നടന്നിട്ടുമുണ്ട്.

എന്നെ ഒരുവട്ടം പൊലീസൊക്കെ പിടിച്ചിട്ടുണ്ടായിരുന്നു. ഹെൽമറ്റ് ഇടാത്ത കേസിന് വേണ്ടി പൊലീസ് പിടിച്ചുണ്ടായിരുന്നു. അതിന് പെറ്റിയടിക്കാൻ പോയപ്പോൾ നിന്റെ കയ്യിൽ എന്താണ് എന്നൊക്കെ പറഞ്ഞ് പരിശോധിച്ചിരുന്നു. അന്ന് ഞാൻ പൊലീസ്കാരോട് പറഞ്ഞു, ഇത് സിനിമക്ക് വേണ്ടിയാണെന്ന. അപ്പോൾ ഓക്കേയായി,’ഗോകുൽ പറയുന്നു.

അതേസമയം, ഇന്ന് റിലീസായ ആടുജീവിതം ഗംഭീര അഭിപ്രായമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും നേടുന്നത്. നീണ്ട പതിനാറ് വർഷത്തെ പരിശ്രമത്തിനൊടുവില്ലാണ് ബ്ലെസി ആടുജീവിതം തിയേറ്ററിൽ എത്തിക്കുന്നത്. ചിത്രത്തിനായി പൃഥ്വി നടത്തിയ ട്രാൻസ്ഫോർമേഷൻ വലിയ ശ്രദ്ധ നേടിയിരുന്നു.

Content Highlight: K.r.Gokul Talk About His Makeover’s For Hakkim In Aadujeevitham

We use cookies to give you the best possible experience. Learn more