| Thursday, 7th March 2024, 10:26 am

പത്മജയെ എടുത്താല്‍ കാല്‍കാശിന്റെ ഗുണം ബി.ജെ.പിക്ക് ഉണ്ടാവില്ല; റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പത്മജ വേണുഗോപാല്‍ ബി.ജെ.പിയിലേക്കെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി കെ. മുരളീധരന്‍. പത്മജയുടെ ബി.ജെ.പി പ്രവേശം ദൗർഭാഗ്യകരമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി പത്മജക്ക് നല്‍കിയത് നല്ല പരിഗണനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 20 സീറ്റിലും ജയിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പത്മജയുടെ നീക്കം. പത്മജയെ എടുത്താല്‍ കാല്‍കാശിന്റെ ഗുണം ബി.ജെ.പിക്ക് ഉണ്ടാവില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.

പദവികള്‍ ലഭിക്കുന്നതിനെ ജനാധിപത്യപരമായി കാണേണ്ടതുണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു. പത്മജയുടെ നീക്കം മതേതര വിശ്വാസികളെ ദുഖത്തിലാഴ്ത്തുന്ന കാര്യാമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഒരുകാലത്തും വര്‍ഗീയതയയോട് സന്ധി ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് ഒരാള്‍ ബി.ജെ.പിയിലേക്ക് പോവുക എന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്മജക്ക് കോണ്‍ഗ്രസ് നല്‍കിയ സീറ്റുകള്‍ എല്ലാം വിജയസാധ്യതയുള്ളതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മുരളീധരന്‍ പത്മജയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുവെന്നും പറഞ്ഞു. അച്ഛന്റെ ആത്മാവ് പത്മജയുടെ തീരുമാനത്തില്‍ പൊറുക്കില്ലെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. വടകരയില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുകയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Content Highlight: K. Muralidharan responding to the reports that Padmaja Venugopal is changing the party

We use cookies to give you the best possible experience. Learn more