| Saturday, 13th March 2021, 11:21 am

നേമത്തിന്റെ കാര്യത്തില്‍ ആത്മവിശ്വാസക്കുറവില്ല, ബി.ജെ.പിയെ നേരിടാന്‍ ഭയവുമില്ല; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും: കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് കെ മുരളീധരന്‍ എം. പി. തനിക്ക് ബി.ജെ.പിയെ നേരിടാന്‍ ഭയമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകേണ്ട ആവശ്യമില്ലെന്നും ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം കളയരുതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നേമത്ത് മത്സരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് ബി.ജെ.പിയെ നേരിടാന്‍ ഭയമില്ല. ആദായ നികുതി റെയ്ഡ് നടത്തിയിട്ടോ ഭീഷണിപ്പെടുത്തിയിട്ടോ എന്നെ മാറ്റാനാകില്ല. ഞാന്‍ എന്നും കോണ്‍ഗ്രസില്‍ തന്നെ ഉറച്ച് നില്‍ക്കും,’ മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പറയുന്നതു പോലെ അനുസരിക്കും. പാര്‍ട്ടി മാറി നില്‍ക്കാനാണ് പറയുന്നതെങ്കില്‍ അതുപോലെ ചെയ്യും.

ഹൈക്കമാന്‍ഡ് ഇന്നുവരെ പറഞ്ഞതെല്ലാം അക്ഷരം പ്രതി അനുസരിച്ചിട്ടുണ്ട്. നേമത്തിന്റെ കാര്യത്തില്‍ ആത്മവിശ്വാസക്കുറവിന്റെ കാര്യമില്ല. കരുത്തര്‍ ദുര്‍ബലര്‍ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളൊന്നുമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

നേമത്തെ പരാജയത്തിന് കാരണം 2011ലും 2016ലും വളരെ ദുര്‍ബലമായ ഘകകക്ഷിക്ക് സീറ്റ് കൊടുത്തതാണ്. ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ ആദ്യം കുറച്ച് ഒച്ചയും ബഹളവുമൊക്കെ ഉണ്ടാകുമെന്നും ഇതൊക്കെ എല്ലാ കാലത്തും ഉണ്ടാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

2011ല്‍ വട്ടിയൂര്‍കാവില്‍ മത്സരിക്കാനായെത്തിയപ്പോള്‍ തനിക്കെതിരെ പന്തം കൊളുത്തി പ്രകടനം വരെയുണ്ടായി. എന്നാല്‍ വോട്ടെടുപ്പില്‍ 16,000 വോട്ടിനാണ് ജയിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

കെ കരുണാകരനോ അദ്ദേഹത്തിന്റെ മകനോ പ്രതിഫലം ചോദിച്ച് സ്ഥാനാര്‍ത്ഥികളായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഒരു കാര്യം മാത്രമാണ് ലീഡര്‍ഷിപ്പിനോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഐശ്വര്യ യാത്രയുടെ ഐശ്വര്യം കളയരുത്. സീറ്റ് വിഭജനത്തില്‍ പ്രശ്‌നമുണ്ടോ എന്ന് അറിയില്ല. മതമേലധ്യക്ഷന്മാരോ സാമൂഹിക പരിഷ്‌കര്‍ത്താക്കളോ ആരും കോണ്‍ഗ്രസിന്റെ ഫേസ്ബുക്ക് ചര്‍ച്ചയില്‍ ഇടപെട്ടിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Muraleedharan says he is ready to contest if the party says

We use cookies to give you the best possible experience. Learn more