| Tuesday, 22nd August 2023, 12:08 pm

തെരഞ്ഞെടുപ്പിന് ശേഷം ചിലത് പറയാനുണ്ട്; പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന സൂചന നല്‍കി കെ. മുരളീധരന്‍ എം.പി. കെ. കരുണാകരന്റെ സ്മാരകത്തിന്റെ പണി ഇതുവരെ തിരുവനന്തപുരത്ത് ആരംഭിച്ചിട്ടില്ലെന്നും ലോക് സഭയുടെ കാലാവധി കഴിഞ്ഞതിന് ശേഷം അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതുവരെ പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ചെന്നിത്തല അവഗണന നേരിട്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘കെ. കരുണാകരന്റെ സ്മാരകം, അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള സ്മാരകത്തിന്റെ പണി ഇതുവരെ തിരുവനന്തപുരത്ത് ആരംഭിച്ചിട്ടില്ല.  ലോക് സഭയുടെ കാലാവധി കഴിഞ്ഞതിന് ശേഷം അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അതുവരെ പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. വിശദമായ കാര്യങ്ങള്‍ ആറാം തിയതിക്ക് ശേഷം ഞാനും പറയുന്നുണ്ട്. പുതുപ്പള്ളി കഴിഞ്ഞാല്‍ ഞാനും ചില കാര്യങ്ങള്‍ പറയാം,’ അദ്ദേഹം പറഞ്ഞു.

സച്ചിദാനന്ദന്റെ നിലപാട് മാറ്റത്തിനെ കുറിച്ചും മുരളീധരന്‍ സംസാരിച്ചു. മലക്കം മറിഞ്ഞെങ്കിലും സച്ചിദാനന്ദന്‍ ചില സത്യങ്ങള്‍ പറഞ്ഞെന്നും ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നശിക്കാതിരിക്കണമെങ്കില്‍ മൂന്നാം തവണ അധികാരത്തില്‍ വരാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞത് സദുദ്ദേശത്തിലാണെന്നും മുരളീധരന്‍ പറഞ്ഞു.

‘ഉമ്മന്‍ചാണ്ടിക്കെതിരെ കേസ് വാദിച്ച വക്കീലിന് കൊടുത്തിട്ടുണ്ട് കോടികള്‍, ഇതെല്ലാം പുതുപ്പള്ളിയില്‍ ചര്‍ച്ച ചെയ്യും. ഇതിനെതിരായ ജനവികാരം പുതുപ്പള്ളിയില്‍ ഉണ്ടാകും. മലക്കം മറിഞ്ഞെങ്കിലും സച്ചിദാനന്ദന്‍ ചില സത്യങ്ങള്‍ പറഞ്ഞല്ലോ, അദ്ദേഹം പറഞ്ഞത് യാഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ഫീലിങ്ങാണ്. ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നശിക്കാതിരിക്കണമെങ്കില്‍ മൂന്നാം തവണ അധികാരത്തില്‍ വരാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞത് സദുദ്ദേശത്തിലാണ്. അതുകൊണ്ട് ഇതെല്ലാം പുതുപ്പള്ളിയില്‍ മാത്രമല്ല, അടുത്ത ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പിലും ചര്‍ച്ച ചെയ്യപ്പെടും. ശക്തമായ തിരിച്ചടി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ടാകും,’ മുരളീധരന്‍ പറഞ്ഞു.

Content Highlights: K muraleedharan hinted that he may not contest in the lok sabha election

We use cookies to give you the best possible experience. Learn more