തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനായ ചേറ്റൂര്‍ ശങ്കരന്‍ നായരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ചേറ്റൂര്‍ ശങ്കരന്‍ നായരോട് കോണ്‍ഗ്രസിന് വിയോജിപ്പുകള്‍ ഉണ്ടായിരുന്നുവെന്നും ഗാന്ധിയന്‍ മൂല്യങ്ങളോടുള്ള ചേറ്റൂരിന്റെ വിയോജിപ്പാണ് അതിന് കാരണമായതെന്നും കെ. മുരളീധരന്‍ പറഞ്ഞു.
കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചേറ്റൂര്‍ അനുസ്മരണ പരിപാടിയിലായിരുന്നു മുരളീധരന്റെ പരാമര്‍ശം.
എ.ഐ.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ച ശേഷം ചേറ്റൂര്‍ ബ്രിട്ടിഷ് ഭരണകര്‍ത്താക്കളുമായി അടുത്തുവെന്നും അദ്ദേഹം വൈസ്രോയി കൗണ്‍സിലില്‍ അംഗമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. ചേറ്റൂര്‍ ഗാന്ധിയുടെ ശക്തനായ വിമര്‍ശകനായിരുന്നുവെന്നും അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനത്തെ ശക്തമായി എതിര്‍ത്തിരുന്നുവെന്നും കെ. മുരളീധരന്‍ പ്രസ്താവിച്ചു.
‘പുസ്തകം എഴുതുമ്പോള്‍ ഗാന്ധിയന്‍ ആശയങ്ങളെ ചേറ്റൂര്‍ പൂര്‍ണമായും തള്ളി. ഗാന്ധിയന്‍ മൂല്യങ്ങളോടുള്ള ചേറ്റൂരിന്റെ വിയോജിപ്പാണ് അനുസ്മരണം ഒഴിവാക്കാനുള്ള കാരണം. എന്നാല്‍ ചേറ്റൂരിനെ ബി.ജെ.പിക്ക് വിട്ടുകൊടുക്കാന്‍ കഴിയില്ല. കാരണം അദ്ദേഹം ഒരു വര്‍ഗീയ വാദിയായിരുന്നില്ല. വിയോജിപ്പ് നിലനിര്‍ത്തി അനുസ്മരണം തുടരണം,’ കെ. മുരളീധരന്‍ പറഞ്ഞു.
ചരിത്രം വളച്ചൊടിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് ഇനി എല്ലാ വര്‍ഷവും ഇത്തരത്തിലുള്ള അനുസ്മരണ പരിപാടി നടത്തുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.
അതേസമയം സാധാരണയായി പാലക്കാട് മാത്രമാണ് ചേറ്റൂരിന്റെ ചരമവാര്‍ഷികം പങ്കെടുക്കാറുള്ളത്. എന്നാല്‍ ഇത്തവണ കെ.പി.സി.സി നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിക്കുമെന്ന് തീരുമാനമുണ്ടായിരുന്നു. നിലവില്‍ കണ്ണൂരും കെ.പി.സി.സി ആസ്ഥാനത്തുമാണ് അനുസ്മരണ പരിപാടി നടക്കുന്നത്.
എന്നാല്‍ ചേറ്റൂരിനെ അനുസ്മരിച്ച് ബി.ജെ.പിയും പരിപാടി നടത്തി. ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ മാത്രമാണ് ചേറ്റൂരിന്റെ കുടുംബാംഗങ്ങള്‍ പങ്കെടുത്തത്. ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടർന്ന് പാലക്കാട് ജില്ലാ നേതൃത്വം ചേറ്റൂര്‍ അനുസ്മരണം നടത്തുകയായിരുന്നു.
കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായ ഏക മലയാളിയാണ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍. എന്നാല്‍ ചേറ്റൂരിനെ കോണ്‍ഗ്രസ് മറന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചേറ്റൂര്‍ ശങ്കരന്‍ നായരെ കോണ്‍ഗ്രസ് മറന്നെന്നും അദ്ദേഹത്തിന്റെ പുതിയ സ്മൃതി മന്ദിരം നിര്‍മിക്കാന്‍ ബി.ജെ.പി മുന്‍കൈ എടുക്കുമെന്നും സി. കൃഷ്ണകുമാര്‍ അറിയിച്ചിരുന്നു.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ചേറ്റൂരിന്റെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമായിരുന്നു സന്ദര്‍ശനം. ചേറ്റൂരിന്റെ പുതിയ സ്മൃതി മന്ദിരം നിര്‍മിക്കുമെന്ന് സുരേഷ് ഗോപിയും പറഞ്ഞിരുന്നു.
ഏപ്രില്‍ 14ന് ചേറ്റൂരിനെ കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നു. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ 106-ാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി ചേറ്റൂരിനെ അനുസ്മരിക്കുകയായിരുന്നു.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ ഉത്തരവാദിയെന്ന് ആരോപിച്ച് തനിക്കെതിരെ കേസെടുത്ത രാജസ്ഥാനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ ഐതിഹാസികമായ കോടതിമുറി പോരാട്ടം നടത്തിയ ദേശീയവാദിയും നിയമജ്ഞനുമാണ് ചേറ്റൂരെന്നായിരുന്നു മോദിയുടെ പരാമര്‍ശം.
സംഭവം നടന്നത് പഞ്ചാബിലാനാണെങ്കിലും പോരാട്ടം നടത്തിയ വ്യക്തി കേരളത്തില്‍ നിന്നുള്ള ആളായിരുന്നുവെന്നും മോദി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സുരേഷ് ഗോപി ചേറ്റൂരിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ചത്.
Content Highlight: K. Muraleedharan criticizes Chettur Sankaran Nair