| Tuesday, 1st June 2021, 8:15 am

ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്ന വിശ്വാസം ബി.ജെ.പിയുടേത് മാത്രമല്ല; ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസുകാരും ഈ അന്ധവിശ്വാസത്തില്‍ വീണുപോയെന്ന് കെ.കെ ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യം അപകീര്‍ത്തിപ്പെടുന്ന അവസ്ഥയുണ്ടായതിന് ഏറ്റവും വലിയ ഉത്തരവാദി കോണ്‍ഗ്രസ് ആണെന്ന് സി.പി.ഐ.എം ചീഫ് വിപ്പ് കെ.കെ ശൈലജ. സര്‍ക്കാരിന്റെ നന്ദി പ്രമേയവതരണത്തിനിടെയായിരുന്നു കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം.

ബി.ജെ.പിയെ ഈ അവസ്ഥയിലേക്ക് ഉയര്‍ത്തിയത് കോണ്‍ഗ്രസ് ആണെന്നും ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്നുള്ള അന്ധവിശ്വാസങ്ങള്‍ ബി.ജെ.പിയുടേത് മാത്രമായിരുന്നില്ല. ഉത്തര്‍പ്രദേശിലും മറ്റ് ഗ്രാമീണമേഖലകളിലും കോണ്‍ഗ്രസുകാരും ഈ അന്ധവിശ്വാസത്തില്‍ വീണുപോയിട്ടുണ്ടെന്ന് ശൈലജ പറഞ്ഞു.

നെഹ്‌റുവിനെ കോണ്‍ഗ്രസ് മറന്നു. അന്ധവിശ്വാസങ്ങളുടെ പിറകേ കോണ്‍ഗ്രസ് പോയതിന്റെ ഫലമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്.

അതേസമയം കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണമികവുകള്‍ ചൂണ്ടിക്കാട്ടിയ കെ.കെ ശൈലജ നിയമസഭാ ചരിത്രത്തില്‍ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയം അവതരിപ്പിച്ച ആദ്യ വനിത കൂടിയാണ്.

തിങ്കളാഴ്ച്ച മുതല്‍ ബുധനാഴ്ച്ച വരെയാണ് നന്ദി പ്രമേയ ചര്‍ച്ച നടക്കുന്നത്. കഴിഞ്ഞ നിയമസഭയില്‍ അഞ്ച് വര്‍ഷവും മുന്‍മന്ത്രി എസ്.ശര്‍മ്മയാണ് നന്ദിപ്രമേയം അവതരിപ്പിച്ചിരുന്നത്.  ബുധനാഴ്ച മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെയാകും നന്ദി പ്രമേയം സഭ പാസാക്കുക.

ലക്ഷദ്വീപ് വിഷയത്തില്‍ ദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം സഭ ഐക്യകണ്ഠേനെ പാസാക്കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ചു. കേന്ദ്രത്തെ പേരെടുത്തു വിമര്‍ശിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ലക്ഷദ്വീപിന് മേല്‍ കാവി അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കൊളോണിയല്‍ കാലത്തെ വെല്ലുന്ന നടപടികളാണ് ലക്ഷദ്വീപില്‍ നടക്കുന്നതെന്നും ലക്ഷദ്വീപിന്റെ ഭാവി ഇരുള്‍ അടഞ്ഞ് പോകുന്ന പോലെയുള്ള പരിഷ്‌കാരങ്ങളാണ് നടപ്പാക്കുന്നതെന്നും സംഘപരിവാര്‍ അജണ്ടയുടെ പരീക്ഷണ ശാലകളാണ് ദ്വീപെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗോവധ നിരോധനം പിന്‍വാതിലിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പ്രമേയത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ പറഞ്ഞു.

ഉപജീവന മാര്‍ഗം തന്നെ ഇല്ലാതാക്കുന്നുവെന്നും വി. ഡി സതീശന്‍ ചര്‍ച്ചയില്‍ പറഞ്ഞു. പ്രതിഷേധ കടല്‍ തീര്‍ത്ത് കേരളം പ്രതിരോധം തീര്‍ക്കണമെന്നും സംഘ പരിവാര്‍ അജണ്ടയെ ശക്തമായി എതിര്‍ക്കണമെന്നും സതീശന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: K K Shailaja Slams Congress In Kerala Legisaltive Assembly

We use cookies to give you the best possible experience. Learn more