|

കെ.കെ. രാഗേഷ് സി.പി.ഐ.എം കണ്ണൂര്‍ ജില്ല സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂര്‍ സി.പി.ഐ.എം. ജില്ല സെക്രട്ടറിയായി കെ.കെ. രാഗേഷിനെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാഗേഷ് മുന്‍ രാജ്യസഭ എം.പികൂടിയായിരുന്നു.

ഇന്ന് ചര്‍ന്ന കണ്ണൂര്‍ ജില്ല കമ്മിറ്റി യോഗത്തിലാണ് രാഗേഷിനെ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തത്. നിലവിലെ കണ്ണൂര്‍ ജില്ല സെക്രട്ടറിയായ എം.വി. ജയരാജനെ സംസ്ഥാന സെക്രട്ടറിയിലേക്ക് തെരെഞ്ഞെടുത്തതോടെയാണ് ജില്ല സെക്രട്ടറി സ്ഥാനം ഒഴിവ് വന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എന്നിവരടങ്ങിയ സമിതിയാണ് കെ.കെ. രാഗേഷിനെ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

മുതിര്‍ന്ന സി.പി.ഐ.എം നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ എം. പ്രകാശന്റെ പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ കെ.കെ രാഗേഷിനെ തെരഞ്ഞെടുക്കുകയായിരുന്നു.

പാര്‍ട്ടി സംസ്ഥാന സമിതിയംഗമായ കെ.കെ രാഗേഷ് സി.പി.ഐ.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വന്നത്. അഖിലേന്ത്യാ കിസാന്‍ സഭയുടെ ജോയിന്റ് സെക്രട്ടറി കൂടിയാണ് അദ്ദേഹം.

യോഗത്തില്‍ 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. കെ. കെ രാകേഷ്, ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍, എം. സുരേന്ദ്രന്‍, കാരായി രാജന്‍, പി.വി ഗോപിനാഥ്, പി ഹരീന്ദ്രന്‍, പി. പുരുഷോത്തമന്‍, ടി. ഐ മധുസൂദനന്‍, എന്‍. സുകന്യ, കെ വി സുമേഷ്, സി. സത്യപാലന്‍, എം. കരുണാകരന്‍ എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങള്‍.

അതേസമയം കെ.കെ. രാഗേഷ് ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പുതിയ ആള്‍ ചുമതലയേല്‍ക്കും

Content Highlight: K.K. Ragesh selected as Kannur District CPIM Secretary