'പൊതു മിനിമം പദ്ധതിയില്‍ ഒത്തുചേര്‍ന്ന സഖ്യത്തിന് വാജ്പേയിയും നേതൃത്വം നല്‍കിയിട്ടുണ്ട്'; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയുമായുള്ള ശിവസേനയുടെ സഖ്യത്തെ ന്യായീകരിച്ച് സഞ്ജയ് റാവത്ത്
national news
'പൊതു മിനിമം പദ്ധതിയില്‍ ഒത്തുചേര്‍ന്ന സഖ്യത്തിന് വാജ്പേയിയും നേതൃത്വം നല്‍കിയിട്ടുണ്ട്'; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയുമായുള്ള ശിവസേനയുടെ സഖ്യത്തെ ന്യായീകരിച്ച് സഞ്ജയ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th November 2019, 9:36 am

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയുമായുള്ള ശിവസേനയുടെ സഖ്യത്തെ ന്യായീകരിച്ച് എന്‍.സി.പി നേതാവ് സഞ്ജയ് റാവത്ത്. വ്യത്യസ്ത പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടികള്‍ ഒന്നിച്ചു നിന്ന സംഭവങ്ങള്‍ നേരത്തെയുണ്ടായിട്ടുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

‘പൊതു മിനിമം പദ്ധതിയില്‍ ഒത്തുചേര്‍ന്ന പാര്‍ട്ടികളുടെ സഖ്യത്തിന് ബി.ജെ.പി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്പേയി നേതൃത്വം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ട് (പി.ഡി.എഫ്) സര്‍ക്കാരിനെ നയിച്ചിരുന്നു. അതില്‍ ബി.ജെ.പിയുടെ ജനസംഘും ഭാഗമായിരുന്നു.’, സഞ്ജയ് റാവത്ത് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന നേതാക്കള്‍ ഒരുമിച്ച് ഇന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ കാണും. വൈകീട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. കര്‍ഷക പ്രശ്‌നങ്ങളില്‍ ഗവര്‍ണറുടെ ശ്രദ്ധക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം.

സഖ്യം രൂപീകരിച്ച് പൊതുമിനിമം പദ്ധതിയുടെ കരട് തയ്യാറായ സാഹചര്യത്തില്‍, പുതിയ സഖ്യത്തെക്കുറിച്ച് ഗവര്‍ണറെ അറിയിക്കാനാണ് സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കാലാവധി പൂര്‍ത്തിയാക്കുന്ന വരെ ഭരിക്കുമെന്നും എന്‍.സി.പി നേതാവ് ശരദ് പവാര്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍, സഖ്യസര്‍ക്കാരിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും പവാര്‍ പുറത്തുവിട്ടിട്ടില്ല. മന്ത്രിസ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി ശിവസേനയും കോണ്‍ഗ്രസും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ മുഖ്യമന്ത്രിസ്ഥാനം കൂടാതെ 16 മന്ത്രിസ്ഥാനമാണ് തങ്ങള്‍ക്കു വേണ്ടതെന്ന നിലപാടിലാണ് ശിവസേന. എന്‍.സി.പിക്ക് 14 സ്ഥാനം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 12 സ്ഥാനം മാത്രമാണ് ലഭിക്കുക. ഇപ്രകാരമാണ് പൊതുമിനിമം പദ്ധതി തയ്യാറായിരിക്കുന്നത്.

 പൊതു മിനിമം പദ്ധതിയുടെ കരടിന് അന്തിമ രൂപം നല്‍കാന്‍ സോണിയാ ഗാന്ധിയും ശരദ് പവാറും നാളെ ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. യോഗശേഷം നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.