| Sunday, 24th November 2019, 12:53 pm

'ഇവിടെ ആകാശം മാത്രമാണു പരിധി'; മഹാരാഷ്ട്രാ ഹരജിയില്‍ വാദം കേള്‍ക്കവെ ജസ്റ്റിസ് രമണ നടത്തിയ നിരീക്ഷണങ്ങള്‍ ഇവയാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്രാ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന ഹരജിയില്‍ വാദം കേള്‍ക്കവെ കൗതുകകരമായ നിരീക്ഷണങ്ങളുമായി ജസ്റ്റിസ് എന്‍.വി രമണ. കോടതിയില്‍ ആകാശം മാത്രമാണു പരിധിയെന്നും ആര്‍ക്കും എന്തു വേണമെങ്കിലും ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്കും ആരെ വേണമെങ്കിലും പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. ഹരജിയെ ചോദ്യം ചെയ്തുകൊണ്ട് തുഷാര്‍ മേത്ത വാദം നടത്തവെയായിരുന്നു രമണ ഇങ്ങനെ പറഞ്ഞത്.

എല്ലാ കേസുകളിലും സുപ്രീം കോടതി രണ്ടുവര്‍ഷത്തിനുള്ളില്‍ തീര്‍പ്പു കല്‍പ്പിക്കണമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നാല്‍ എന്തു ചെയ്യുമെന്ന് ബി.ജെ.പിക്കു വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ചോദിച്ചു. അങ്ങനെയുണ്ടായാല്‍ തങ്ങള്‍ക്ക് അത്ഭുതമില്ലെന്നായിരുന്നു ജസ്റ്റിസ് രമണയുടെ മറുപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗവര്‍ണറുടെ തീരുമാനം ജുഡീഷ്യല്‍ റിവ്യൂവിന്റെ പരിധിയില്‍ വരുന്നതല്ലെന്നു റോത്തഗി ചൂണ്ടിക്കാട്ടിയപ്പോള്‍, ഗവര്‍ണര്‍ക്ക് ആരെയും നിയമിക്കാനാവില്ലെന്നായിരുന്നു ജസ്റ്റിസ് രമണയുടെ പ്രതികരണം.

സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുടെ ഹരജി പരിഗണിക്കുന്ന കേസ് നാളത്തേക്ക് മാറ്റിയിട്ടുണ്ട്. കേസില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് നാളത്തേക്ക് മാറ്റിയത്. നാളെ 10:30 നാണ് കേസ് പരിഗണിക്കുക.

50 മിനിറ്റ് നീണ്ടുനിന്ന വാദമാണ് സുപ്രീംകോടതിയില്‍ നടന്നത്. ഗവര്‍ണക്ക് മുമ്പാകെ നല്‍കിയ കത്തും നാളെ കോടതിയില്‍ ഹാജരാക്കണം. അതില്‍ ഒന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസിന്റെ കത്താണ്.

രണ്ടാമത് അജിത് പവാര്‍ നല്‍കിയ കത്താണ്. എന്‍.സി.പി നിയമസഭാ കക്ഷി നേതാവ് എന്ന നിലയില്‍ ഞാന്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കും എന്നാണ് കത്തില്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാദം തുടങ്ങുമ്പോള്‍ ബി.ജെ.പി -ശിവസേന സഖ്യം ഇപ്പോള്‍ ഇല്ലെന്നും തെരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യങ്ങളെല്ലാം അവസാനിപ്പിച്ചുവെന്നും ഇപ്പോഴുള്ളത് തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമാണെന്നും ശിവസേനക്ക് വേണ്ടി കപില്‍ സിബല്‍ വാദിച്ചിരുന്നു.

നവംബര്‍ 22 ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു, എന്നാല്‍ അടുത്ത ദിവസം സംഭവിച്ചത് വിചിത്രവും ദുരൂഹത നിറഞ്ഞതുമാണ്. ഗവര്‍ണറുടെ നടപടി പക്ഷപാതപരമാണെന്നും ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്നും കപില്‍ സിബല്‍ വാദിച്ചിരുന്നു.

We use cookies to give you the best possible experience. Learn more