| Sunday, 8th August 2021, 9:52 pm

രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പൊലീസ് സ്റ്റേഷനുകളില്‍: ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പൊലീസ് സ്റ്റേഷനുകളിലാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. കസ്റ്റഡി മര്‍ദനങ്ങളും മറ്റു പൊലീസ് ക്രൂരതകളും നമ്മുടെ നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

പ്രിവില്ലേജ്ഡ് ആയിട്ടുള്ളവര്‍ക്ക് പോലും പൊലീസിന്റെ മൂന്നാംമുറയില്‍ നിന്നും രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. നല്‍സ (നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി) സംഘടിപ്പിച്ച പരിപാടിയില്‍ പൊലീസുകാര്‍ക്കുള്ള ബോധവത്കരണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് എന്‍.വി. രമണ.

പൊലീസിന്റെ അമിതാധികാര പ്രയോഗങ്ങള്‍ക്ക് തടയിടണമെങ്കില്‍ നിയമസഹായത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധ്യമുണ്ടാകേണ്ടതുണ്ട്. നിയമസഹായമെന്നത് ഭരണാഘടന അനുവദിച്ചു നല്‍കിയിരിക്കുന്ന അടിസ്ഥാന അവകാശമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.

അതോടൊപ്പം സൗജന്യമായി നിയമസഹായം ലഭിക്കാനുള്ള സാഹചര്യങ്ങളും ഒരുക്കണമെന്നും ജസ്റ്റിസ് എന്‍.വി. രമണ കൂട്ടിച്ചേര്‍ത്തു. നിയമസഹായവും നിയമ വ്യവസ്ഥകളും വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്നത് ഇതിന്റെ ആദ്യ പടിയായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസുകാര്‍ക്ക് വിവിധ വിഷയങ്ങളില്‍ ആവശ്യമായ ബോധ്യപ്പെടുത്തലും ബോധവത്കരണവും നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നല്‍സ പുറത്തിറക്കുന്ന പുതിയ മൊബൈല്‍ ആപ്പും ചടങ്ങില്‍ വെച്ച് എന്‍.വി. രമണ ലോഞ്ച് ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് എളുപ്പത്തില്‍ നിയമസഹായമെത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

കുറ്റാരോപിതനായാല്‍ കോടതിയിലും മറ്റുമായി നടത്തേണ്ട നിയമപരമായ വിവിധ വിഷയങ്ങളില്‍ നിര്‍ദേശം നല്‍കുക, ഇരയാക്കപ്പെട്ടവരാണെങ്കില്‍ നഷ്ടപരിഹാരം നേടാനുള്ള സഹായങ്ങളൊരുക്കുക എന്നിവയൊക്കെയായിരിക്കും ഈ ആപ്പിന്റെ ലക്ഷ്യങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Justice N V Ramana about police atrocities

We use cookies to give you the best possible experience. Learn more