| Monday, 28th October 2024, 8:15 pm

ഇന്ത്യൻ ജനതക്ക് സ്വകാര്യതയ്ക്കുള്ള അവകാശം ഉറപ്പാക്കിയ വ്യക്തി; ജസ്റ്റിസ് പുട്ടസ്വാമി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: മുൻ കർണാടക ഹൈക്കോടതി ജഡ്ജിയും സ്വകാര്യതയ്ക്കുള്ള അവകാശത്തെപറ്റിയുള്ള കേസിലെ പ്രധാന ഹരജിക്കാരനുമായ ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി (98) അന്തരിച്ചു.

ആർട്ടിക്കിൾ 21 പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമായി സുപ്രീം കോടതി അംഗീകരിക്കുന്നതിലേക്ക് നയിച്ച കേസിലെ പ്രധാന ഹരജിക്കാരനായ ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി (റിട്ട.) അന്തരിച്ചു. ബെംഗളുരുവിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് അന്തരിച്ചത്.

2012ൽ, 86-ാം വയസിൽ, യു.പി.എ സർക്കാരിൻ്റെ ആധാർ പദ്ധതിയെ ചോദ്യം ചെയ്ത ആദ്യത്തെ ഹരജിക്കാരനായിരുന്നു ജസ്റ്റിസ് പുട്ടസ്വാമി. പദ്ധതിയുടെ ഭരണഘടനാപരമായ സാധുതയെ അദ്ദേഹം ചോദ്യം ചെയ്തു, ഇത് പൗരന്മാരുടെ സ്വകാര്യതയെ ലംഘിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ഇന്ത്യയിൽ സ്വകാര്യതയ്ക്കുള്ള അവകാശം നിലവിലുണ്ടോ എന്ന് 2015-ൽ സുപ്രീം കോടതി പരിശോധിച്ചു.

ആധാർ പദ്ധതി റദ്ദാക്കിയില്ലെങ്കിലും ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ജീവിക്കാനുള്ള മൗലികാവകാശത്തിൻ്റെ വിഭാഗത്തിൽ സ്വകാര്യതയ്ക്കുള്ള അവകാശം ഉൾപ്പെടുന്നതായ സുപ്രധാനമായ വിധിന്യായത്തിന് ജസ്റ്റിസ് പുട്ടസ്വാമിയുടെ ഹരജി കാരണമായി.

2017 ഓഗസ്റ്റിൽ സ്വകാര്യതയ്ക്കുള്ള മൗലികാവകാശം ഒമ്പതംഗ ബെഞ്ച് ഏകകണ്ഠമായി അംഗീകരിച്ചു.

1926ൽ കർണാടകയിൽ ജനിച്ച ജസ്റ്റിസ് പുട്ടസ്വാമി മൈസൂരുവിലെ മഹാരാജാസ് കോളേജിലും പിന്നീട് ബെംഗളൂരുവിലെ ഗവൺമെൻ്റ് ലോ കോളേജിലും പഠിച്ചു. 1952ൽ അദ്ദേഹം മൈസൂരു ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു.

ഭരണഘടനയിലെ 14, 19, 21 വകുപ്പുകൾ പ്രകാരം സ്വകാര്യത ഒരു മൗലിക അവകാശമാണെന്ന് വിധിച്ച ഒരു നാഴികക്കല്ലായ വിധിയാണ് ജസ്റ്റിസ് പുട്ടസ്വാമി കേസ്. ഹരജിയിൽ 2017 ആഗസ്റ്റ് 24നു ഒൻപതംഗ ബെഞ്ചാണു വിധി പുറപ്പെടുവിച്ചത്.

Content Highlight: Justice K S Puttaswamy, key petitioner in right to privacy case, passes away at 98

We use cookies to give you the best possible experience. Learn more