സ്വാതന്ത്ര്യം നിലനിര്‍ത്തിയില്ലെങ്കില്‍ കലാപസമാനമായ അന്തരീക്ഷമുണ്ടാകും: ജസ്റ്റിസ് ജെ. ചെലമേശ്വര്‍
National
സ്വാതന്ത്ര്യം നിലനിര്‍ത്തിയില്ലെങ്കില്‍ കലാപസമാനമായ അന്തരീക്ഷമുണ്ടാകും: ജസ്റ്റിസ് ജെ. ചെലമേശ്വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th July 2018, 6:47 pm

കൊച്ചി: ജുഡീഷ്യറിയിലെ അംഗങ്ങള്‍ക്കും ജനാധിപത്യ പ്രതിനിധികള്‍ക്കുമെല്ലാം സ്വാതന്ത്ര്യം ആവശ്യമുണ്ടെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍. സ്വാതന്ത്ര്യം നിലനിര്‍ത്തിയില്ലെങ്കില്‍ കലാപസമാനമായ അന്തരീക്ഷമുണ്ടാകുമെന്നും ചെലമേശ്വര്‍ പറഞ്ഞു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ “സ്വാതന്ത്ര്യത്തിന്റെ വില” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി കൊളീജിയത്തില്‍ തനിക്കു പരാതികളില്ലെന്നും അതിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ചാണു പരാതിയെന്നും ചെലമേശ്വര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ വിലയെന്നതിനെ പൂര്‍ണമായി വിശദീകരിക്കാനാകില്ല. എന്നാല്‍ അതിന്റെ വില നഷ്ടപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്നു പറയാം. അതു സമൂഹത്തിനു കനത്ത തിരിച്ചടിയായിരിക്കും നല്‍കുക. ചെലമേശ്വര്‍ പറഞ്ഞു.


Read Also : ഫലസ്തീനെതിരായ ട്രെംപിന്റെ വിദേശനയത്തെ തള്ളി അറബ് ജനത: സര്‍വ്വേ ഫലം പുറത്ത്


 

ഇന്ത്യന്‍ നീതിന്യയ വ്യവസ്ഥയില്‍ വിപ്ലവം അനിവാര്യമാണെന്ന് അഭിപ്രായവുമായി കഴിഞ്ഞ ദിവസം ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്രം കാത്തുസൂക്ഷിക്കണമെങ്കില്‍ ജുഡീഷ്യറിയില്‍ ബാഹ്യ ഇടപെടലുകളുണ്ടാകരുതെന്നാണ് ഗൊഗോയ് പറഞ്ഞത്.

ഇതിനായി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരും ന്യായാധിപരും ജനാധിപത്യത്തിന് പ്രതിരോധം തീര്‍ക്കണമെന്നും നിലവിലെ സ്ഥിതിയില്‍ വിചാരണ തുടങ്ങുന്നതിന് മുന്‍പ് തന്നെ കോടതി നടപടികള്‍ മറ്റൊരു വിചാരണ നേരിടുകയാണെന്നും രഞ്ജന്‍ ഗൊഗോയി പറഞ്ഞു.

ജുഡീഷ്യറിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗേയ്, ചെലമേശ്വര്‍, മദന്‍.ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ഈ വര്‍ഷം ജനുവരിയില്‍ സുപ്രീംകോടതിയ്ക്ക് പുറത്ത് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.