| Tuesday, 5th March 2024, 4:04 pm

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവെച്ച അഭിജിത് ഗംഗോപാധ്യായ ബി.ജെ.പിയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ രാജിവെച്ചു. ബി.ജെ.പിയില്‍ ചേരുന്നതിന് മുന്നോടിയായാണ് അദ്ദേഹം രാജിവെച്ചത്. മാര്‍ച്ച് ഏഴിന് ബി.ജെ.പിയില്‍ ചേരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്ന് അഭിജിത് ഗംഗോപാധ്യായ വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപതി മുര്‍മു, സുപ്രീം കോടതി ജീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, കൊല്‍ക്കത്ത ചീഫ് ജസ്റ്റിസ് ടി.എസ് ശിവജ്ഞാനം എന്നിവര്‍ക്ക് രാജിക്കത്ത് അയച്ചു.

ജഡ്ജി സ്ഥാനം രാജിവെച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് ഗംഗോപാധ്യായ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ ഹൈക്കോടതിയുടെ ചേംബറിലെത്തിയ അദ്ദേഹം രാഷ്ട്രപതിക്ക് ഉൾപ്പടെ രാജിക്കത്ത് അയച്ചത്.

ജഡ്ജി എന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചെന്നും ജനങ്ങളെ സേവിക്കാനുള്ള സമയമാണിതെന്നുമാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസിലേക്കോ ബി.ജെ.പിയിലേക്കോ ഏത് പാര്‍ട്ടിയിലേക്ക് വേണമെങ്കിലും പോകുമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം നേരത്തെ സൂചന നല്‍കിയിരുന്നു.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോട്ടയായ തംലുക്ക് മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ ഗംഗോപാധ്യായ മത്സരിക്കുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അതോടൊപ്പം തന്നെ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അദ്ദേഹം നിരന്തരം രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഗംഗോപാധ്യായ നടത്തിയ പ്രസ്താവനകള്‍ ബംഗാളില്‍ വലിയ രാഷ്ട്രീയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു.

എം.ബി.ബി.എസ് പ്രവേശനത്തിലെ ക്രമക്കേട്, അധ്യാപകനിയമത്തിലെ ക്രമക്കേട് തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കാൻ സി.ബി.ഐ, ഇ.ഡി എന്നീ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. ഗംഗോപാധ്യായുടെ ഈ നടപടികൾ പലതരത്തിലും മമത സർക്കാരിന് വലിയ തലവേദനയായി മാറിയിരുന്നു.

Contant Highlight: Justice Abhijit Gangopadhyay, who resigned as Calcutta HC judge, to join BJP

We use cookies to give you the best possible experience. Learn more