| Tuesday, 18th January 2022, 9:16 pm

നാഷണല്‍ പാര്‍ട്ടി എന്ന് പേരിലുണ്ടായാല്‍ മാത്രം ദേശീയ പാര്‍ട്ടി ആകില്ല; ശരദ് പവാറിനെ പരിഹസിച്ച് ഫഡ്‌നാവിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഗോവയില്‍ പുതിയ രാഷ്ട്രീയ ചുവടുവെപ്പിന് ഒരുങ്ങുന്ന എന്‍.സി.പിയെ പരിഹസിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. എന്‍.സി.പി നേതാവ് ശരദ് പവാറിനേയും തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള പവാറിന്റെ തീരുമാനത്തേയുമാണ് ഫഡ്‌നാവിസ് പരിഹസിക്കുന്നത്.

നാഷണല്‍ പാര്‍ട്ടി എന്ന് പേരിലുണ്ടായാല്‍ മാത്രം ദേശീയ പാര്‍ട്ടി ആകില്ലെന്നും യഥാര്‍ഥത്തില്‍ പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ മാത്രമായി പരിമിതപ്പെടുന്ന പാര്‍ട്ടിയാണ് എന്‍.സി.പി എന്നും ഫഡ്നാവിസ് പറഞ്ഞു.

ഇതേത്തുടര്‍ന്ന് ഫഡ്‌നവിസിനെതിരെ പല എന്‍.സി.പി നേതാക്കളും രംഗത്തെത്തിയിരുന്നു. അജിത് പവാര്‍, സുപ്രിയ സുലെ, നവാബ് മാലിക് എന്നിവര്‍ ഫഡ്‌നാവിസിനോട്, മുതിര്‍ന്ന നേതാവായ ശരദ് പവാറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു.

2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാവുന്നതില്‍ നിന്ന് പവാര്‍ എങ്ങനെയാണ് തടഞ്ഞത് എന്ന കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞു.

ഫഡ്‌നാവിസ് ഇതേ രീതിയില്‍ സംസാരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കുമെന്ന് പരോക്ഷമായി മാലിക് ട്വിറ്ററില്‍ കുറിച്ചു.

2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ശരദ് പവാറിന്റെ രാഷ്ട്രീയയുഗം അവസാനിച്ചെന്ന് ഫഡ്നാവിസ് നേരത്തെ പറഞ്ഞിരുന്നു.

‘ശരദ് പവാര്‍ജിയുടെ യുഗം അവസാനിച്ചു. പാര്‍ട്ടികള്‍ ഉണ്ടാക്കിയും തകര്‍ത്തും നിലനില്‍ക്കുന്ന രാഷ്ട്രീയമല്ല ഇപ്പോഴുള്ളത്. അത്തരത്തിലുള്ള രാഷ്ട്രീയം ഇനി വിലപ്പോകില്ല. ആളുകള്‍ ഇപ്പോള്‍ അത്തരം രാഷ്ട്രീയം അംഗീകരിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.

2019ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി സഖ്യത്തില്‍ നിന്ന് ശിവസേന പിന്‍വാങ്ങിയപ്പോള്‍ എന്‍.സി.പിയുമായി കൈകോര്‍ക്കുകയും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും ഫഡ്നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു.

എന്നാല്‍, എന്‍.സി.പി എം.എല്‍.എമാരാരും തന്നെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നില്ലെന്ന് ശരദ് പവാര്‍ പറഞ്ഞതോടെ മന്ത്രിസഭ രൂപീകരണത്തില്‍ നിന്ന് ഫഡ്‌നാവിസ് പിന്‍വാങ്ങുകയും ചുമതലയേറ്റ് 80 മണിക്കൂറിനുള്ളില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ ചേരുന്നതായും സമാജ് വാദ് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശരദ് പവാര്‍ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Just because there is a National Party does not mean it is a National Party; Fadnavis mocks Sharad Pawar

We use cookies to give you the best possible experience. Learn more