| Friday, 26th February 2021, 2:18 pm

'ഇത് ഒരു ട്രെയിലര്‍മാത്രം, കൂടുതല്‍ തയ്യാറെടുപ്പുമായി തിരിച്ചുവരും'; ഭീഷണിക്കത്തില്‍ മുകേഷ് അംബാനിയുടെ കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കുമെന്ന് കൊലവിളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുകേഷ് അംബാനിക്കും നിതാ അംബാനിക്കും ലഭിച്ച ഭീഷണിക്കത്തിലെ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ നിന്ന് കണ്ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്.

ഇപ്പോള്‍ നടന്നത് വെറുമൊരു ട്രെയിലര്‍ മാത്രമാണെന്നും കൂടുതല്‍ തയ്യാറെടുപ്പുമായി വന്ന് മുകേഷ് അംബാനിയുടെ കുടുംബത്തെ മൊത്തമായി ഇല്ലാതാക്കുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.
കത്തിനു പുറമെ കാറില്‍ നിന്ന് നമ്പര്‍ പ്ലേറ്റുകളും കണ്ടെത്തിയിരുന്നു.

സംഭവത്തിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐ.പി.സി 286, 465, 473, 506(2), 120(ബി), സ്‌ഫോടക വസ്തു നിയമം 1908 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.

20 ജലാറ്റിന്‍ സ്റ്റിക് നിറച്ച സ്‌കോര്‍പിയോ കാര്‍ ആണ് കണ്ടെത്തിയത്. വീടിന് മുന്നിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ദുരൂഹ സാഹചര്യത്തില്‍ കാര്‍ ആദ്യം കണ്ടത്. പൊലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. തീവ്രവാദ വിരുദ്ധ സേനയും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content Highlights: Just a trailer: Letter in car carrying explosives near Mukesh Ambani’s house

We use cookies to give you the best possible experience. Learn more