| Monday, 26th August 2024, 11:57 am

ബാബുരാജ് വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു; സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മോശമായി പെരുമാറി: ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നിട്ട് ദിവസങ്ങളാകുന്നതേയുള്ളു. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങളുമായി നിരവധിയാളുകള്‍ മുന്നോട്ട് വന്നിരുന്നു.

‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖിനും ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ രഞ്ജിത്തിനും കഴിഞ്ഞ ദിവസം രാജിവെക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ തനിക്ക് ബാബുരാജില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ്.

അമ്മയുടെ ജോയിന്റ് സെക്രട്ടറി ബാബുരാജ് സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. വേറെയും പെണ്‍കുട്ടികള്‍ ബാബുരാജിന്റെ കെണിയില്‍ പെട്ടിട്ടുണ്ടെന്നാണ് യുവതി പറയുന്നത്. പലരും പേടി കാരണമാണ് പുറത്തുപറയാത്തതെന്നും അവര്‍ പറയുന്നു. തന്നോട് ആലുവയിലെ വീട്ടിലേക്ക് വരാന്‍ ബാബുരാജ് ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്.

സംവിധായകന്‍ ആലുവയിലെ വീട്ടിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് നടന്‍ തന്നെ വീട്ടിലേക്ക് വിളിച്ചതെന്നും അവരുമായി സംസാരിച്ച് സിനിമയില്‍ മുഴുനീള കഥാപാത്രം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു എന്നു യുവതി പറയുന്നു.

വീട്ടിലെത്തിയപ്പോള്‍ മറ്റുള്ളവര്‍ ഉടനെയെത്തുമെന്നും മുറിയില്‍ വിശ്രമിക്കാനും പറഞ്ഞു, കുറച്ചു കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ നടന്‍ മുറിയുടെ വാതില്‍ മുട്ടുകയായിരുന്നു എന്ന് യുവതി ആരോപിച്ചു. താന്‍ കതക് തുറന്നപ്പോള്‍ ബാബുരാജ് അകത്ത് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് യുവതിയുടെ ആരോപണം.

ഒടിയന്‍ സിനിമയുടെ സംവിധായകനായ ശ്രീകുമാര്‍ മേനോനും ഇത്തരത്തില്‍ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം എറണാകുളം ക്രൗണ്‍ പ്ലാസയിലേക്ക് തന്നെ വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് യുവതി വ്യക്തമാക്കിയത്.

Content Highlight: Junior Artist Against Baburaj

We use cookies to give you the best possible experience. Learn more