| Monday, 4th January 2021, 6:09 pm

ജൂലിയന്‍ അസാഞ്ച്; 175 വര്‍ഷത്തെ തടവും കുറ്റവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിക്കിലീക്‌സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ചിനെ യു.കെയില്‍ നിന്നും അമേരിക്കയിലേക്ക് നാടുകടത്തണമെന്ന കേസില്‍ കോടതി വിധി പറഞ്ഞിരിക്കുകയാണ്. അസാഞ്ചിനെ വിട്ടുനല്‍കണമെന്ന അമേരിക്കയുടെ ആവശ്യം യു.കെ അംഗീകരിച്ചാല്‍ അദ്ദേഹത്തിന് 175 വര്‍ഷത്തെ തടവായിരുന്നു ശിക്ഷയായി ലഭിക്കുക.

എന്നാല്‍ യു.കെ കോടതി അസാഞ്ചിനെ നാടുകടത്തില്ല എന്നാണ് വിധിച്ചിരിക്കുന്നത്. അതേസമയം കേസില്‍ യു.എസ് അപ്പീലിനു പോകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തിയതിനും ചാരപ്രവര്‍ത്തനം നടത്തിയതിനുമാണ് അസാഞ്ചിനെതിരെ അമേരിക്ക കുറ്റം ചുമത്തിയത്.

യു.കെ അമേരിക്കയുടെ ആവശ്യം അംഗീകരിക്കില്ല എന്നത് നേരത്തെ തന്നെ ചില കേസുകളുടെ അടിസ്ഥാനത്തില്‍ പ്രവചിക്കപ്പെട്ടിരുന്നു.

യു.എസ് സൈനിക ഡാറ്റാബേസുകളിലേക്ക് ഹാക്കിംഗ് നടത്തിയതിന് യു.കെയിലെ ഹാക്കറായ ഗാരി മാക്കിനനെ കൈമാറാനുള്ള അമേരിക്കയുടെ അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടിരുന്നു.

അതുപോലെ തന്നെ അപകടകരമായ ഡ്രൈവിങ്ങ് കാരണം ബ്രിട്ടീഷ് പൗരനെ കൊന്നതിന് യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യ അന്ന സച്ചൂലാസിനെ കൈമാറണമെന്ന ബ്രിട്ടന്റെ ആവശ്യം അമേരിക്കയും നിഷേധിച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അസാഞ്ചിന് അനുകൂലമായ വിധിയായിരിക്കും പുറത്തുവരിക എന്ന സൂചനകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മാധ്യമപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായിരുന്നു അസാഞ്ചിന്റെ ഇടപെടലുകള്‍. വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകള്‍ വര്‍ഷങ്ങളോളം ലോകം ചര്‍ച്ച ചെയ്തതാണ്.

ലോകത്തെ ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകളെ ഉദ്ധരിച്ച് മുഖ്യധാര മാധ്യമങ്ങളുള്‍പ്പെടെ അനേകം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്നു.

അതുകൊണ്ട് തന്നെ ജൂലിയന്‍ അസാഞ്ചിനെ വേട്ടയാടുന്ന അമേരിക്കയുടെ നടപടി സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തിന് നേരെയുള്ള കയ്യേറ്റമായും വിലയിരുത്തപ്പെട്ടിരുന്നു.

ഒരു ദശാബ്ദത്തോളം ലോകം ചര്‍ച്ച ചെയ്തത് ജൂലിയന്‍ അസാഞ്ച് എന്ന ഓസ്‌ട്രേലിയന്‍ പൗരന്റെ വെളിപ്പെടുത്തലുകളായിരുന്നു.

2010-2011 കാലയളവില്‍ അമേരിക്കയുടെ ആഭ്യന്തര രഹസ്യമുള്‍പ്പെടെ നിരവധി തന്ത്രപ്രധാനമായ രേഖകളാണ് ജൂലിയന്‍ അസാഞ്ച് പുറത്തുവിട്ടത്.

2019 ഏപ്രില്‍ മാസത്തിലാണ് യു.കെ പൊലീസ് ലണ്ടനിലെ ഇക്വഡോര്‍ ഏജന്‍സിയില്‍ നിന്നും അസാഞ്ചിനെ അറസ്റ്റ് ചെയ്യുന്നത്. 2012 മുതല്‍ അദ്ദേഹത്തിന് അഭയം നല്‍കിയത് ഇക്വഡോര്‍ ആയിരുന്നു.

ആരാണ് ജൂലിയന്‍ അസാഞ്ച്

ഓസ്‌ട്രേലിയക്കാരനായ കംപ്യൂട്ടര്‍ പ്രോഗ്രാമറായിരുന്നു ജൂലിയന്‍ അസാഞ്ച്. 2006ലാണ് വിസില്‍ ബ്ലോവിങ്ങ് ഓര്‍ഗനൈസേഷനായ വിക്കിലീക്‌സ് അദ്ദേഹം ആരംഭിക്കുന്നത്. ഐസ്ലാന്‍ഡ് ആസ്ഥാനമായായിരുന്നു വിക്കിലീക്‌സ് പ്രവര്‍ത്തിച്ചിരുന്നത്.

2018ലാണ് വിക്കിലീക്‌സിന്റെ എഡിറ്ററായി മാധ്യമപ്രവര്‍ത്തകന് ക്രിസ്റ്റിന്‍ ഹ്രാഫ്‌നോസന്‍ ചുമതലയേറ്റെടുക്കുന്നത്.

2010ന്റെ മധ്യത്തില്‍ വിക്കിലീക്‌സ് അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യു.എസ് സൈനിക രേഖകള്‍ പ്രസിദ്ധീകരിച്ചതിനുശേഷമാണ് ജൂലിയന്‍ അസാഞ്ച്  ലോകശ്രദ്ധ നേടുന്നത്.

മുന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന്‍ ചെല്‍സി മാനിങ്ങ് ആയിരുന്നു അസാഞ്ചിന് വിവരങ്ങള്‍ കൈമാറിയിരുന്നത്.

ഇതിന് 35 വര്‍ഷത്തെ തടവിനാണ് മാനിങ്ങ് 2013ല്‍ ശിക്ഷിക്കപ്പെട്ടത്. 1917 എസ്പിയോണേജ് ആക്ട് (ചാരവൃത്തി നിയമം) പ്രകാരമായിരുന്നു മാനിങ്ങിനെ ശിക്ഷിച്ചത്.

അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ക്കുമേല്‍ ഉണ്ടാകുന്ന ഇടപെടലുകള്‍ തടയുന്നതിനും വ്യക്തികളെയും ഗ്രൂപ്പുകളെയും അമേരിക്കയുടെ ശത്രുക്കളെ പിന്തുണക്കുന്നതില്‍ നിന്നും തടയുന്നതിനുമാണ് ചാരവൃത്തി നിയമം യു.എസില്‍ പാസാക്കിയത്.

അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സ്ഥാനമൊഴിയുന്നതിനും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മാനിങ്ങിന്റെ ശിക്ഷ ഒഴിവാക്കിയത്.

എന്തായിരുന്നു വിക്കിലീക്‌സ് പുറത്തുവിട്ടത്

രണ്ട് റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരടക്കം, പന്ത്രണ്ടോളം ഇറാഖികളെ യു.എസ് സൈനിക അപ്പാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചുകൊല്ലുന്നതിന്റെ 39 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് വിക്കിലീക്‌സ് പുറത്തുവിട്ടത്.

അമേരിക്കയ്ക്കു നേരെ അന്താരാഷ്ട്രതലത്തില്‍ വലിയ വിമര്‍ശനം ഉയരാന്‍ ഈ വീഡിയോ കാരണമായി. അമേരിക്കയുടെ ഇറാഖ് അധിനിവേശവും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ യു.എസ് നടത്തുന്ന ഇടപെടലുകളും വിക്കിലീക്‌സ് പുറത്തുവിട്ട വീഡിയോയെ തുടര്‍ന്ന് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു.

അതേവര്‍ഷം ജൂലായില്‍ തന്നെ വിക്കിലീക്‌സും ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള പല അന്താരാഷ്ട്ര മാധ്യമങ്ങളും അഫ്ഗാനിസ്ഥാനിലെ യുദ്ധവുമായി ബന്ധപ്പെട്ട 90,000ത്തിലധികം യു.എസ് സൈനിക രേഖകള്‍ പ്രസിദ്ധീകരിച്ചു.

സാധാരണ പൗരന്മാരുടെ മരണങ്ങള്‍, യു.എസ് എയര്‍ റെയ്ഡ്, അല്‍ഖ്വയ്ദയ്ക്ക് അഫ്ഗാനിസ്ഥാനിലുള്ള സ്വാധീനം, അഫ്ഗാന്‍ നേതാക്കള്‍ക്കും താലിബാനും പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ തുടങ്ങി ഞെട്ടിപ്പിക്കുന്നതും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുമായ നിരവധി വിവരങ്ങള്‍ ഈ സൈനിക രേഖകളിലുണ്ടായിരുന്നു.

അമേരിക്കയ്ക്ക് ഈ വെളിപ്പെടുത്തലും വലിയ തിരിച്ചടിയായിരുന്നു. ജനാധിപത്യത്തിന്റെ കയറ്റുമതിക്കാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയുടെ യുദ്ധമുഖത്തെ ഭീകരമുഖം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നതായിരുന്നു അസാഞ്ചിന്റെ വെളിപ്പെടുത്തലുകള്‍.

ഇവിടെയും തീര്‍ന്നില്ല, മാസങ്ങള്‍ക്ക് ശേഷം വലിയ ഭീഷണികള്‍ നിലനില്‍ക്കെ തന്നെ ജൂലിയന്‍ അസാഞ്ച് ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട 3,91,832 രേഖകള്‍ വീണ്ടും പുറത്തുവിട്ടു.

ഇറാഖ് വാര്‍ ലോഗുകള്‍ എന്നറിയപ്പെട്ട ഈ രേഖകളില്‍ ഇറാഖിലെ യു.എസ് ട്രൂപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു ഉള്‍ച്ചേര്‍ന്നിരുന്നത്.

ഇറാഖിലെ പൗരന്മാര്‍ക്കു നേരെ നടന്ന ആക്രമണങ്ങളെക്കുറിച്ചും വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളില്‍ പ്രതിപാദിക്കുന്നുണ്ടായിരുന്നു.

2010 നവംബര്‍ മാസത്തില്‍ കേബിള്‍ ഗേറ്റ് സ്‌കാന്‍ഡല്‍ എന്ന പേരിലും വിക്കിലീക്‌സ് രേഖകള്‍ പുറത്തുവിട്ടു. 270ഓളം യു.എസ് എംബസികളില്‍ നിന്നും കോണ്‍സുലേറ്റുകളില്‍ നിന്നുമുള്ള വിവരങ്ങളായിരുന്നു ഇതിലൂടെ വിക്കിലീക്‌സ് പുറത്തുവിട്ടത്.

അസാഞ്ചിനു നേരെ ചുമത്തിയ കുറ്റങ്ങള്‍

ഹാക്കിങ്ങാണ് അസാഞ്ചിനു നേരെ വെര്‍ജീനിയ കോടതി ചുമത്തിയ പ്രധാന കുറ്റം. 2019ല്‍ യു.എസ് ചാരവൃത്തി നിയമം 1917 പ്രകാരവും അസാഞ്ചിനു നേരെ കുറ്റം ചുമത്തി.

അമേരിക്കന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തവിട്ടതിനെതിരെയായിരുന്നു ഇത്. ഈ നിയമപ്രകാരം കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെ പബ്ലിഷറും അസാഞ്ചാണ്.

സ്വീഡനില്‍ അസാഞ്ചിന് നേരെയുള്ള ലൈംഗിക പീഡന പരാതികള്‍ക്ക് എന്ത് സംഭവിച്ചു

അസാഞ്ചിനെതിരായ യു.എസ് കുറ്റപത്രത്തില്‍ ബലാത്സംഗ ആരോപണങ്ങള്‍ ഒന്നും ഉള്‍പ്പെടുന്നില്ല. 2010ലാണ് രണ്ട് സ്വീഡിഷ് സ്ത്രീകള്‍ അദ്ദേഹത്തിന് നേരെ ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ത്തി മുന്നോട്ട് വന്നത്. എന്നാല്‍ അസാഞ്ച് ഈ ആരോപണങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കുകയായിരുന്നു.

ജൂലിയന്‍ അസാഞ്ചിനെ അറസ്റ്റു ചെയ്യാന്‍ സ്വീഡീഷ് കോടതി 2010ല്‍ അന്താരാഷ്ട്ര വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യു.കെയില്‍ ജാമ്യത്തിലിറങ്ങിയ അസാഞ്ചിന് പിന്നീട് ഇക്വഡോര്‍ രാഷ്ട്രീയ അഭയം നല്‍കുകയായിരുന്നു. ഇവിടെയാണ് ഏഴ് വര്‍ഷത്തോളം അദ്ദേഹം താമസിച്ചതും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Julian Assange: What you need to know about the WikiLeaks founder

We use cookies to give you the best possible experience. Learn more