Advertisement
national news
'സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് നട്ടെല്ലുണ്ടാവുന്നത് നല്ലതാണ്, പ്രത്യേകിച്ചും വ്യക്തിസ്വാതന്ത്ര്യത്തില്‍ വിധി പറയുമ്പോള്‍'; രൂക്ഷ വിമര്‍ശനവുമായി മദന്‍ ബി ലോക്കുര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 21, 10:40 am
Thursday, 21st November 2019, 4:10 pm

സുപ്രീംകോടതിക്ക് കൈമോശം വന്ന ഔന്നിത്യവും വിശ്യാസ്യതയും തിരിച്ചുപിടിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് പുതുതായി നിയമിതനായ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ ചുമലിലുള്ളതെന്ന് ജസ്റ്റിസ് മദന്‍ ബി ലോക്കുര്‍. സമീപകാലത്തെ സുപ്രീംകോടതി വിധികളെ വിമര്‍ശിച്ചായിരുന്നു ലോക്കുറിന്റെ പരാമര്‍ശം.

ഒന്നിനു പുറകെ ഒന്നായി പ്രമാദ വിഷയങ്ങളിലാണ് സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്. ചീഫ് ജസ്റ്റിസായി തിങ്കളാഴ്ച നിയമിതനായ ബോബ്‌ഡെക്കാണ് ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാനുള്ള ചുമതലയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് ലോക്കൂര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മൗലികാവകാശങ്ങളുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീര്‍ താഴ്‌വരയില്‍ സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘രാജ്യത്തെ പരമോന്നത കോടതിയുടെ ഏറ്റവും പുതിയ ചില വിധി പ്രഖ്യാപനങ്ങളും ഭരണകൂടത്തിന്റെ ചില സുപ്രധാന തീരുമാനങ്ങളും കാണുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ നമ്മുടെ ജഡ്ജിമാര്‍ നട്ടെല്ലുണ്ടെന്ന് വ്യക്തമാക്കണം. പ്രത്യേകിച്ചും വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍. കൃത്യമായ കാരണമില്ലാതെ ആരെയും ജയിലിലേക്ക് തള്ളിവിടരുത്. സമയമില്ലാത്തതിന്റെ പേരിലോ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലോ ജയില്‍ സുരക്ഷിതമാണെന്ന് കരുതിയോ അങ്ങനെ ചെയ്യരുത്’, ലോക്കുര്‍ ലേഖനത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും ലോക്കുര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

ഇത് ആദ്യമായല്ല നീതിന്യായ വ്യവസ്ഥയിലെ വിവേചനത്തിനെതിലെ മദന്‍ ബി ലോക്കുര്‍ പ്രതികരിക്കുന്നത്. കേന്ദ്രം ജുഡീഷ്യറിയില്‍ പിടിമുറുക്കുകയാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ