| Wednesday, 5th April 2023, 1:45 pm

'അയാളൊരു മനുഷ്യനല്ല'; ഗോട്ട് ഡിബേറ്റില്‍ വ്യത്യസ്ത മറുപടിയുമായി ജൂഡ് ബെല്ലിങ്ഹാം

സ്പോര്‍ട്സ് ഡെസ്‌ക്

ആധുനിക ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസി-ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ തന്റെ ഇഷ്ടതാരത്തെ ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് സൂപ്പര്‍താരം ജൂഡ് ബെല്ലിങ്ഹാം. മെസിയാണോ റോണോയാണോ ഇഷ്ടതാരമെന്ന ചോദ്യത്തിന് ലിവര്‍പൂള്‍ വിങ്ങര്‍ മുഹമ്മദ് സലായുടെ പേരാണ് താരം ആദ്യം പറഞ്ഞത്. പിന്നീട് ഫുട്‌ബോളില്‍ തന്റെ ഫേവറേറ്റ് ലയണല്‍ മെസിയാണെന്ന് അദ്ദേഹം പറയുകയായിരുന്നു.

കരിയറില്‍ അന്താരാഷ്ട്ര തലത്തിലും ക്ലബ്ബ് ഫുട്‌ബോളിലും കൂടുതല്‍ സ്‌കോര്‍ ചെയ്തത് മെസിയാണെന്നും അദ്ദേഹത്തിന്റെ പ്രകടനം കാണുന്നവര്‍ മെസിയടെ ഫാന്‍ ആയി മാറുമെന്നും താരം പറഞ്ഞു. ഓരോ തവണ താരത്തിന്റെ പ്രകടനം കാണുമ്പോഴും അതില്‍ എന്തെങ്കിലുമൊക്കെ പ്രത്യേകതയുണ്ടാകുമെന്നും ബെല്ലിങ്ഹാം ചൂണ്ടിക്കാട്ടി.

‘മെസിയാണ് എന്റെ ഇഷ്ടതാരം. നിങ്ങള്‍ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ആലോചിച്ച് നോക്കൂ. എത്ര നന്നായിട്ടാണ് മെസി കളത്തില്‍ നില്‍ക്കുന്നതെന്ന്. ഓരോ തവണ ഞാന്‍ അദ്ദേഹത്തിന്റെ കളി കാണുമ്പോഴും എന്തെങ്കിലുമൊക്കെ പ്രത്യേകത അതിനുണ്ടാകും. അപ്പോള്‍ ഞാന്‍ കരുതും അദ്ദേഹമൊരു സാധാരണ മനുഷ്യനല്ലെന്ന്,’ ബെല്ലിങ്ഹാം പറഞ്ഞു.

അതേസമയം, ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ചോദ്യമാണ് മെസിയാണോ റൊണാള്‍ഡോയാണോ മികച്ചതെന്ന്. ഖത്തറില്‍ ലയണല്‍ മെസി വിശ്വകിരീടം ഉയര്‍ത്തിയെങ്കിലും ആരാധകര്‍ക്കിടയിലെ തര്‍ക്കത്തിന് അറുതി വീഴുമെന്ന് കരുതിയിരുന്നു.

എന്നാല്‍ കണക്കുകള്‍ പ്രകാരം ക്ലബ്ബ് ഫുട്ബോളില്‍ 518 മത്സരങ്ങളില്‍ നിന്ന് 352 ഗോളുകളാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. 11 ടൈറ്റിലുകളും ക്ലബ്ബുകള്‍ക്ക് വേണ്ടി അദ്ദേഹം നേടിക്കൊടുത്തു.

2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.

എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്‌ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.

ലോക ഫുട്‌ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്.

183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.

എന്നാല്‍ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മെസിക്ക് റോണോയേക്കാള്‍ മുന്‍തൂക്കമുണ്ട്. റോണോ 22 ലോകകപ്പ് മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ 25 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരവും മെസിയാണ്.

Content Highlights: Jude Bellingham picks his favorite from Cristiano Ronaldo – Lionel Messi Goat debate

We use cookies to give you the best possible experience. Learn more